ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ജാക്വിലിൻ ഫെർണാണ്ടസിന് സമ്മാനങ്ങൾ വാങ്ങാൻ സുകേഷ് ചന്ദ്രശേഖർ അനധികൃത സാമ്പാദ്യം ഉപയോഗിച്ചുവെന്ന് ഇ.ഡി ആരോപിച്ചിരുന്നു.
ബുധനാഴ്ച നടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ക്രിമിനൽ കേസുകളിൽ സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിത്തം ജാക്വിലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടറായ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് ഉൾപ്പെടെയുള്ള പ്രമുഖരെ വഞ്ചിച്ചെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം.
സുകേഷ് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിനെ നേരത്തേ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മുൻ റാൻബാക്‌സി പ്രൊമോട്ടർമാരായ ശിവിന്ദർ സിംഗ്, മൽവിന്ദർ സിംഗ് എന്നിവരുടെ ഭാര്യമാരുൾപ്പെടെയുള്ളവരെയുള്ളവരെയും സുകേഷ് ചന്ദ്രശേഖർ വഞ്ചിച്ചതായി കേസുണ്ട്.