പിറന്നാള്‍ ദിനത്തില്‍ മാത്രമല്ല, എന്നും സൂക്ഷിക്കാന്‍ ഒരുപാട് മമ്മൂട്ടിയോര്‍മകള്‍ ഒപ്പമുണ്ട്. ആദ്യമൊരു അപകടകഥ പറയാം, ഇതില്‍ പക്ഷേ, മമ്മൂട്ടി രംഗത്തില്ല.
1986ലെ വിഷുക്കാലത്ത് ഞാനെഴുതിയ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. ജോഷിയുടെ ‘ക്ഷമിച്ചു എന്നൊരു വാക്ക്’, പി.ജി. വിശ്വംഭരന്‍െറ ‘പ്രത്യേകം ശ്രദ്ധിക്കുക’, കെ. മധുവിന്‍െറ ആദ്യചിത്രമായ ‘മലരും കിളിയും’. എറണാകുളത്ത് സരിത, മേനക, മൈമൂണ്‍ എന്നീ തിയറ്ററുകളിലായിരുന്നു സിനിമകള്‍.
മൂന്നു ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുക എന്നത് ഒരു തിരക്കഥാകാരന് കിട്ടുന്ന അപൂര്‍വഭാഗ്യം. ആ നിര്‍വൃതിയില്‍ ഏത് സിനിമ ആദ്യം കാണണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു ഞാനും കുടുംബവും. സിനിമ റിലീസ് ദിവസം പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കാണണമെന്ന് നിര്‍ബന്ധമുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ നറുക്കിടാന്‍ തീരുമാനിച്ചു. നറുക്ക് വീണത് ‘പ്രത്യേകം ശ്രദ്ധിക്കുക’ക്ക്. ഞാനും ഭാര്യയും മൂന്ന് വയസ്സുള്ള മകന്‍ ഡിനുവും അഞ്ചു വയസ്സുകാരിയായ സഹോദരിപുത്രി രമ്യയുംകൂടി മാറ്റിനി കാണാന്‍ ഓട്ടോ വിളിച്ച് മേനക തിയറ്ററിലെത്തി. മമ്മൂട്ടി അന്നുവരെ ചെയ്യാത്ത രസകരമായ ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായിരുന്നതുകൊണ്ട് ആദ്യാവസാനം തിയറ്ററില്‍ വലിയ ചിരിയും കൈയടിയും വിസിലടിയുമായിരുന്നു. പടം ജനത്തിനിഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നി. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ തിയറ്റര്‍ മാനേജര്‍ മേനോന്‍ ഓള്‍ കേരള നല്ല അഭിപ്രായമാണെന്നുകൂടി പറഞ്ഞപ്പോള്‍ പടം ഹിറ്റാകുമെന്ന് ഉറപ്പായി. ഇനി മറ്റു രണ്ട് പടങ്ങള്‍കൂടി ഒന്നോടിയാല്‍ മതി. ഒരു ഓട്ടോ വിളിച്ച് ഞങ്ങള്‍ വീട്ടിലേക്ക് പുറപ്പെട്ടു.
വരുംവഴി ബാനര്‍ജി റോഡില്‍ സരിത തിയറ്റര്‍ എത്തുംമുമ്പേ ഞങ്ങള്‍ സഞ്ചരിച്ച ഓട്ടോ പെട്ടെന്ന് തലകീഴായിമറിഞ്ഞു. ഞാന്‍ വല്ലാതെ ഭയന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ മേലേക്ക് നോക്കിയപ്പോള്‍ ഓട്ടോയുടെ മേല്‍ക്കൂരയിലാണ് ഞങ്ങള്‍ വീണുകിടക്കുന്നത്. കുട്ടികള്‍ പേടിച്ച് കരയുന്നുണ്ട്. പെട്ടെന്നുതന്നെ ആളുകള്‍ ഓടിക്കൂടി ഞങ്ങളെ പൊക്കി പുറത്തെടുത്തു. ഭാഗ്യത്തിന് കുട്ടികള്‍ക്ക് ഒരു പോറല്‍പോലുമേറ്റില്ല. എനിക്കും ഭാര്യക്കും നിസ്സാര പരിക്കുകള്‍.
അപകടവിവരം അമ്മയെയും സഹോദരിമാരെയും ആരോ വിളിച്ച് അറിയിച്ചിരുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവര്‍ വല്ലാതെ പേടിച്ചിരുന്നു. അപ്പോള്‍ ഒരു ഫോണ്‍ വന്നു. എറണാകുളം ഡിവൈ.എസ്.പി ഹമീദ്. അദ്ദേഹത്തിന് എന്നെ നേരത്തേ്‌നെ അറിയാം.
”എടോ ഡെന്നീസേ… താന്‍ ഇപ്പോള്‍ തന്നെ കലൂര്‍ സെന്‍റ് ആന്‍റണീസ് ചര്‍ച്ചില്‍ പോയി നന്നായി പ്രാര്‍ഥിച്ചിട്ടു വാ… ഇത്രയും തിരക്കുള്ള നടുറോഡില്‍ ഓട്ടോ മറിഞ്ഞിട്ട് ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടില്ലേ. ഇങ്ങനെ ഓട്ടോയില്‍ നടക്കാതെ ഒരു കാര്‍ വാങ്ങിക്കൂടേ”
അപകടത്തെക്കുറിച്ചറിഞ്ഞ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പറഞ്ഞതിങ്ങനെയാണ്.”ഇത്രയും നാള്‍ ഓട്ടോയില്‍ നടന്നിട്ട് ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ. ഡെന്നീസിന്‍െറയും മമ്മൂട്ടിയുടെയും മൂന്ന് സിനിമകള്‍ ഒന്നിച്ച് ഇറങ്ങിയപ്പോള്‍ ശരിക്കും കണ്ണ് കിട്ടിയതായിരിക്കും. സൂക്ഷിക്കണം, മമ്മൂട്ടിയോടും സൂക്ഷിക്കാന്‍ പറയണം, ഉടനെതന്നെ എന്തെങ്കിലും വഴിപാട് നടത്തിക്കോ” എന്നായിരുന്നു. അന്ധവിശ്വാസങ്ങളിലും വഴിപാടുകളിലൊന്നും വിശ്വാസമില്ലാത്തയാളാണ് ഞാന്‍. ശാസ്ത്രം വളര്‍ന്നാലും നമ്മുടെ ആളുകള്‍ക്ക് മാറ്റമില്ലല്ലോ എന്നാണ് അതുകേട്ടപ്പോള്‍ തോന്നിയത്.
കഥാപാത്രത്തിന്‍െറ പൂര്‍ണതക്കായി എന്തു ത്യാഗത്തിനും മടിയില്ലാത്തയാളാണ് മമ്മൂട്ടി, ഒപ്പം താന്‍ ചെയ്തത് ശരിയല്ലെന്ന് തോന്നിയാല്‍ സോറി പറയാനുമില്ല മടി. എന്‍െറ വിവാഹം കഴിഞ്ഞ് നടന്ന ആദ്യ സിനിമ ഷൂട്ടിങ്ങിനിടെ ഒരു സംഭവമുണ്ടായി. സിനിമയുടെ പേര് ‘ആ രാത്രി’. തിരുവനന്തപുരമാണ് ലൊക്കേഷന്‍. നാലാം ദിവസം മമ്മൂട്ടി എത്തി. പൂര്‍ണിമ ജയറാം, രോഹിണി, ബേബി അഞ്ജു, രതീഷ്, ലാലു അലക്‌സ്, കൊച്ചിന്‍ ഹനീഫ, സോമന്‍, പ്രതാപ ചന്ദ്രന്‍, സുകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രാപ്പകലില്ലാതെ ഓടിനടന്ന് ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കുന്ന സമയം. അന്ന് വളരെ ക്ഷീണിതനായിരുന്നു. ഉറക്കക്ഷീണംകൊണ്ട് മേക്കപ്പിനിടയില്‍ മമ്മൂട്ടിയുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോകും. പൂര്‍ണിമ ജയറാമുമായുള്ള ഒരു കോമ്പിനേഷന്‍ സീനെടുക്കുമ്പോള്‍ മമ്മൂട്ടി നിന്നുറങ്ങുന്നതുകണ്ട് ജോഷി ദേഷ്യപ്പെട്ട് പെട്ടെന്നുതന്നെ പാക്കപ് പറഞ്ഞു:
”നസീര്‍ സാറിനെയും മധുസാറിനെയുംവെച്ച് സിനിമ എടുത്തിട്ടുള്ള ആളാണ് ഞാന്‍. അവരില്‍നിന്ന് ഒന്നും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. ”
മമ്മൂട്ടി എന്തൊക്കെ ഒഴികഴിവ് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാതെ ജോഷി ഷൂട്ടിങ് നിര്‍ത്തി ഹോട്ടലിലേക്ക് പോയി. ഷൂട്ടിങ് നിന്നുപോകുമോ എന്നുവരെ എല്ലാവരും ഭയന്നു. പക്ഷേ, കുറെ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ജോഷിയുടെ മുറിയിലേക്ക് കയറിവന്നു. അപ്പോഴും ജോഷിയുടെ ദേഷ്യത്തിന്‍െറ ഹാങ്ഓവര്‍ മാറിയിരുന്നില്ല. മമ്മൂട്ടി കുറ്റബോധത്തോടെ സോറി പറഞ്ഞപ്പോള്‍ ജോഷിയുടെ പിണക്കം ഇല്ലാതായി.
അന്നു വൈകീേട്ടാടെ ഷൂട്ടിങ് പുനരാരംഭിച്ചു. ആ ചിത്രത്തോടെ ജോഷിമമ്മൂട്ടി കലൂര്‍ ഡെന്നീസ് എന്ന പുതിയൊരു കൂട്ടുകെട്ടുതന്നെയുണ്ടായി. ‘എറണാകുളം ബെല്‍റ്റ്’ എന്ന പേരിലായിരുന്നു സിനിമക്കാര്‍ക്കിടയില്‍ ഞങ്ങളുടെ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നതും ജോഷിയാണ്.
(കടപ്പാട്: മാധ്യമം)