ബെംഗളൂരു: കർണാടകയിൽ അഞ്ചു വയസുകാരിയായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നുവെന്ന് ആരോപിക്കപ്പെട്ട ബീഹാർ സ്വദേശി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന അപാര്‍ട്ട്മെന്‍റിന് സമീപത്ത് നിന്ന് പ്രതി കുട്ടിയെ വിളിച്ചുകൊണ്ടുപോകുകയായിരുന്നു
കുഞ്ഞ് കരഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ഇയാൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആത്മരക്ഷാർത്ഥം പൊലീസ് തിരികെ വെടിവെച്ചെന്ന് ഹുബ്ബള്ളി – ധാർവാഡ് കമ്മീഷണർ പറഞ്ഞു. ഇയാളുടെ നട്ടെല്ലിനും കാലിനും ആണ് വെടിയേറ്റത്. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും പൊലീസ് അറിയിച്ചു.