കൊച്ചി: ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തുവന്ന മാനസയെ മുന്‍പും രഖില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തി വന്നതായി സൂചന. രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ശല്യം രൂക്ഷമായതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ പ്രശ്‌നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.
ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രഖില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കുന്നു.
രഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രഖിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.
ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. ഇവര്‍ പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലര്‍ പറയുന്നു. മാനസയെ രഖില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. ചെവിക്കുപിന്നില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. രഖിലും സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.
രണ്ടു മാസം മുന്‍പാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും ഇന്നുമെല്ലാം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. പിന്നാലെയാണു മരണം.