ന്യൂഡല്‍ഹി: സി.ഐ.എ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സി.ഐ.എ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചതോടെ അജ്ഞാത രോഗം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബേണ്‍സിനൊപ്പം ഡല്‍ഹിയിലെത്തിയ ഉദ്യോഗസ്ഥന്‍ ചികിത്സ തേടിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ മാസം ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വിയറ്റ്‌നാം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഏറെ നാളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊന്നും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2016ല്‍ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ടത്. ക്യൂബക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളിലും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ഹവാന സിന്‍ഡ്രേത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതാണ് രോഗത്തിന് ഹവാന സിന്‍ഡ്രോം എന്ന പേര് വരാന്‍ കാരണം.
രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് അതിതീവ്രതയിലുള്ള ശബ്ദം ചെവിയില്‍ തുളച്ചുകയറുന്നതായി അനുഭവപ്പെട്ടെന്ന് ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവര്‍ സാക്ഷ്യപ്പെടുത്തി.
ഇവക്ക് പുറമേ ഛര്‍ദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മ പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ചില ഉദ്യോഗസ്ഥര്‍ പെട്ടന്ന് രോഗമുക്തി നേടി. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറെനാളായി നീണ്ടുനിന്നു. രോഗലക്ഷണങ്ങള്‍ വിട്ടുപോകാതെയായതോടെ ജോലിയില്‍ നിന്ന് വിരമിച്ചവരുമുണ്ട്.
ഹവാന സിന്‍ഡ്രം എന്താണെനും കാരണം കണ്ടെത്താനും പഠനങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ല. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളാണ് ആക്രമണത്തിന് പിന്നിലെന്ന വാദത്തിനാണ് മികച്ച പിന്തുണ ലഭിച്ചത്.
മനുഷ്യരുടെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സോണിക് ഉപകരണങ്ങളോ എനര്‍ജി ബീമുകളോ ഉപയോഗിച്ച് നടത്തുന്ന രഹസ്യ ആക്രമണമാണ് ഇതെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോണിക് തരംഗങ്ങള്‍ക്ക് മനുഷ്യമസ്തിഷ്കത്തില്‍ തകരാള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ജോലിയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വ്യക്തിജീവിതത്തിലേയോ സമ്മര്‍ദം മൂലമുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളാവാം രോഗത്തിന് കാരണമാകുന്നതെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം.
2020 ല്‍ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് രോഗം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരു. മൈക്രോവേവ് വികിരണമാണ് ഹവാന സിന്‍ഡ്രോമിന്‍റെ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. വൈദ്യശാസ്ത്രത്തിലും മറ്റ് മേഖലകളിലുമുള്ള 19 വിദഗ്ധരുടെ സമിതി 40 ഓളം അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ലക്ഷണങ്ങള്‍ പരിശോധിച്ചാണ് നിഗമനത്തില്‍ എത്തിയത്. നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ഹവാന സിന്‍ഡ്രം എന്നു പേരുവന്നിരുന്നത്. ഇത്തവണ പക്ഷേ, ക്യൂബയെ മുനയില്‍നിര്‍ത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം.