വാഷിംഗ്ടൺ: ലോകത്തിലെ 86 രാജ്യങ്ങൾക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കം പ്രാബല്യത്തിലാകുന്നത് ഇന്ത്യൻ സമയം രാവിലെ 9. 30 ന്. പകര തീരുവകയിൽ ഇന്ത്യക്ക് ചുമത്തിയിട്ടുള്ളത് 29 ശതമാനമാണ്. ചൈക്കെതിരെ അതിരൂക്ഷ നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ്ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും.
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി
കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്‍റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്‍റിന്‍റെ ഇടിവ്. ട്രംപിന്‍റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. വ്യാപാരം ആരംഭിച്ചപ്പോൾ വിപണിയിൽ മുന്നേറ്റം ഉണ്ടായെങ്കിലും പിന്നീട് വിപണി പിന്നിലേക്ക് പോയി