ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം. 137 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ 68 സീറ്റുകള്‍ മാത്രമാണ് ബി.ജെപിക്കുള്ളത്. നഗര മേഖലയിലും തീരദേശ മേഖലയിലും ബി.ജെ.പിക്കുണ്ടായിരുന്ന കുത്തക കോണ്‍ഗ്രസ് തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജെ.ഡി.എസ് വോട്ടുകള്‍ കുറച്ച് ശതമാനം കോണ്‍ഗ്രസിന് ലഭിച്ചതായാണ് സൂചന. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. നിലവിലെ ഫലസൂചനകൾ ലഭ്യമാകുമ്പോൾ കേവല ഭൂരിപക്ഷത്തിലും കൂടുതൽ ലീഡ് ചെയ്യുകയാണ് കോൺഗ്രസ്.
137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്ബോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
ആദ്യ അരമണിക്കൂറില്‍ ബിജെപിയാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നേറുന്ന സ്ഥിതിവിശേഷമാണുള്ളത്. എക്‌സിറ്റുപോളുകള്‍ ശരിവെക്കുന്ന നിലയിലാണ് നിലവിലത്തെ സാഹചര്യം.
ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്.
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്.
ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്ന റിപ്പോർട്ടുകൾ സത്യമെന്ന് തെളിയിക്കുകയാണ് നിലവിലെ ഫലസൂചനകൾ. മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപി സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം