കോട്ടയം: ജോസ് കെ മാണി, പി.ജെ ജോസഫ് വിഭാഗത്തിനുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പുതിയ വിവാദം.
എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തങ്ങള്‍ക്കാണ് കരുത്തെന്ന് അവകാശപ്പെട്ടതോടെയാണ് വാഗ്വാദം ആരംഭിച്ചത്. തങ്ങളുടെ പാര്‍ട്ടിയിലേക്കാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കെന്നാണ് ഇരുവിഭാഗങ്ങളുടെയും അവകാശവാദം.
യുഡിഎഫിലുള്ള പി.ജെ ജോസഫ് വിഭാഗത്തിലെ പല മുതിര്‍ന്ന നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലൂടെ എല്‍ഡിഎഫില്‍ എത്തുമെന്ന് ജോസ് കെ മാണിയുടെ അവകാശവാദമായിരുന്നു തര്‍ക്കത്തിന് തുടക്കമിട്ടത്.
നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കൊപ്പം എത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കോണ്‍ഗ്രസിലെയും, ജോസഫ് ഗ്രൂപ്പിലെയും പല പ്രമുഖ നേതാക്കളുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും ജോസ് കെ മാണി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ തങ്ങളുടെ പാളയത്തിലെത്തുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് മോന്‍സ് ജോസഫാണ് ഇത് സംബന്ധിച്ച് ജോസ് കെ മാണിക്ക് മറുപടി നല്‍കിയത്.
ജോസ് കെ മാണിയുടെ ഏകാതിപത്യ പ്രവണതയാണ് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിലുള്ളതെന്നും ഇതില്‍ അമര്‍ഷമുള്ള നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നും മോന്‍സ് ജോസഫ് തിരിച്ചടിച്ചു. ജോസഫ് വിഭാഗത്തില്‍ നിന്ന് ആരും പുറത്ത് പോവില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ജോസ് കെ മാണിയുടെ പ്രതികരണമെന്നും മോന്‍സ് ചൂണ്ടിക്കാട്ടി.
അധികാരത്തിന്റെ പുറകെ പോവുന്നവരല്ല കേരള കോണ്‍ഗ്രസുകാര്‍. യുഡിഎഫ് എന്ന ആശയത്തില്‍ അടിയുറച്ചാണ് പ്രവര്‍ത്തകര്‍ കൂടെ നിന്നത്. കേരള കോണ്‍ഗ്രസ് കേഡര്‍ പാര്‍ട്ടിയായി മാറുമെന്നും. ജോസഫ് വിഭാഗത്തില്‍ ഭിന്നതിയില്ലെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
എന്നാല്‍ വെടിവെച്ചാലും വിട്ടുപോകാത്ത പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളതെന്നാണ് മോന്‍സ് ജോസഫിന്റെ അവകാശ വാദങ്ങള്‍ക്കായി എന്‍ ജയരാജ് നല്‍കിയ മറുപടി.
അവകാശവാദങ്ങളുമായി നേതാക്കള്‍ സജീവമാവുമ്പോഴും പ്രതിസന്ധികള്‍ ഇരു വിഭാഗത്തെയും അലട്ടുന്നുണ്ട്. ശക്തികേന്ദ്രങ്ങളിലെ തോല്‍വിയാണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ അലട്ടുന്നത്. മടങ്ങിവരവ് വെല്ലുവിളിയായി തന്നെ തുടരുകയാണ്.
പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെയുള്ള സ്ഥാനമാനങ്ങളുടെ വീതം വെപ്പിനെ തുടര്‍ന്ന് നേതാക്കളുടെ ഇടയില്‍ ഉടലെടുത്ത ഭിന്നതയാണ് ജോസഫ് ഗ്രൂപ്പിന് തലവേദന ഉണ്ടാക്കുന്നത്.