മോസ്‌കോ: റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗൊറോഡില്‍ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. മസ്ലോവ പ്രിസ്താന്‍ ഗ്രാമത്തിനുസമീപം കാറില്‍ യാത്ര ചെയ്യവേയാണ് ഇരുവരും ആക്രമണത്തിനിരയായത്. മറ്റൊരു കാറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ക്കുകൂടി ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെല്ലാക്രമണത്തിലും രാത്രിയിലെ ഡ്രോണ്‍ ആക്രമണത്തിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സമീപ മേഖലകളായ ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് യുക്രെയ്ന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അതിര്‍ത്തി കടന്നുള്ള മുന്‍ ആക്രമണങ്ങളില്‍ പങ്കില്ലെന്ന് യുക്രെയ്ന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് യുക്രെയ്ന്‍ ഭാഷ്യം.
അതിനിടെ, അതിര്‍ത്തി ഗ്രാമമായ നോവയ തവോള്‍ഷങ്കയില്‍ തങ്ങള്‍ സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരുന്നതായി ക്രെംലിന്‍ വിരുദ്ധ അര്‍ധസൈനിക വിഭാഗങ്ങളിലൊന്നായ ഫ്രീഡം ഓഫ് റഷ്യന്‍ ലെജിയന്‍ (എഫ്.ആര്‍.എല്‍) പറഞ്ഞു.
തങ്ങളുടെ വാഹനം കാറാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നും എഫ്.ആര്‍.എല്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസം സ്മോലെന്‍സ്‌ക് മേഖലയിലെ രണ്ട് പട്ടണങ്ങളില്‍ ദീര്‍ഘദൂര ഡ്രോണുകള്‍ പതിച്ചതായി അവിടത്തെ പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു. സമീപ ആഴ്ചകളില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. വ്യാഴാഴ്ച ബെല്‍ഗൊറോഡില്‍ ഷെല്ലാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.