Saturday, July 27, 2024

HomeMain Storyഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: 1980ന് ശേഷം ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് അയല്‍രാജ്യമായ ചൈനയെക്കാള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ പ്രത്യുല്‍പ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ചൈന 1979 മുതല്‍ വണ്‍ ചൈല്‍ഡ് പോളിസി കര്‍ശനമായി നടപ്പാക്കിയിട്ടും ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1980ല്‍ ചൈനയിലെ പ്രത്യുല്‍പാദന നിരക്ക് ഒരു സ്ത്രീക്ക് 2.61 കുട്ടികള്‍ എന്നതായിരുന്നു. 2019ലെ കണക്ക് പ്രകാരം ഇത് ഒരു സ്ത്രീക്ക് 1.69 കുട്ടികളായി കുറഞ്ഞു. 1980ല്‍ ഇന്ത്യയില്‍ ഒരു സ്ത്രീക്ക് 4.82 കുട്ടികള്‍ എന്നതായിരുന്നു പ്രത്യുല്‍പാദന നിരക്ക്.

2019ല്‍ ഇത് 2.2 കുട്ടികളായി കുറഞ്ഞു. 19802019 വരെയുള്ള കാലയളവില്‍ ചൈനയുടെ പ്രത്യുല്‍പാദന നിരക്കില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതേകാലയളവില്‍ ഇന്ത്യയിലെ പ്രത്യുല്‍പ്പാദന നിരക്ക് 54 ശതമാനവും കുറഞ്ഞുവെന്നാണ് കണക്ക്.

ചൈനയുടെ ജനനനിരക്കില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യയില്‍ ഇത് 50 ശതമാനത്തിലേറെ കുറഞ്ഞു. 1980ല്‍ ആയിരം പേര്‍ക്ക് 36.16 ആയിരുന്നു ഇന്ത്യയിലെ ജനനനിരക്ക്. 2019ഓടെ ഇത് ഗണ്യമായി കുറഞ്ഞ് 17.64 ലെത്തി.

1980ല്‍ ആയിരം പേര്‍ക്ക് 18.21 ആയിരുന്ന ചൈനയുടെ ജനനനിരക്ക് പുതിയ കണക്കുപ്രകാരം 10.5 ആയി കുറഞ്ഞു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ജനന നിരക്കിലുണ്ടായ കുറവ് വേഗത്തിലും സ്ഥിരതയാര്‍ന്നതുമാണ്.

2020ലെ ചൈനയുടെ വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കില്‍ 75 ശതമാനത്തിലേറെ കുറവുണ്ടായി. ഇതേകാലയളവില്‍ 2.32 ശതമാനമായിരുന്ന ഇന്ത്യയിലെ വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് നിലവില്‍ 0.98 ശതമാനമാണ്.

അതേസമയം 1980ന് ശേഷം ഇന്ത്യയിലെ ആകെ ജനസംഖ്യ ഏകദേശം ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ചൈനയില്‍ ഇക്കാലയളവില്‍ ജനസംഖ്യ 42 ശതമാനമാണ് വര്‍ധിച്ചത്.

1979ല്‍ ഏര്‍പ്പെടുത്തിയ വണ്‍ ചൈല്‍ഡ് പോളിസി പിന്‍വലിച്ച് 2016ല്‍ ചൈന ടു ചൈല്‍ഡ് പോളിസിലേക്ക് മാറിയിരുന്നു. നിലവില്‍ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ക്ക് വരെയും ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments