Saturday, September 7, 2024

HomeMain Storyപ്രത്യാശ പൂക്കളമിടുന്ന പൊന്നോണാശംസകള്‍...

പ്രത്യാശ പൂക്കളമിടുന്ന പൊന്നോണാശംസകള്‍…

spot_img
spot_img

മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും സമത്വത്തിന്റെ സന്ദേശവും സമ്പത്തിന്റെ സുരക്ഷയും നിറയ്ക്കുന്ന തിരുവോണം വന്നണയുന്നു. അത്തം ഒന്നിന് തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനമാണത്. മഹാമാരിക്കാലത്ത് ഓണം അവരവരുടെ വീടുകളില്‍ മാത്രമൊതുങ്ങുന്നുവെന്നത് യാദൃശ്ചികം.

ലോകമലയാളികള്‍ പിറന്ന നാടിനെ എത്രമേല്‍ ഹൃദയത്തിലേറ്റുന്നു എന്നതിന് തെളിവാണ് ഓരോ ഓണക്കാലവും. വാസ്തവത്തില്‍ മലയാളികള്‍ ജീവിക്കുന്ന ഓരോ നാട്ടിലും ഓണം സമുചിതമായി ആഘോഷിക്കപ്പെടുകയാണ്. അതിന് ഒരു മുട്ടും വരാതെ തനിമയുള്ള പൂക്കളങ്ങള്‍ തീര്‍ക്കാന്‍ നാം സജ്ജരായിരിക്കുന്നു.

മഹാബലി എന്ന സമത്വത്തിന്റെ ഭാഷയില്‍ ലോകത്തെ തന്നെ ഒന്നിപ്പിക്കുന്ന മൂര്‍ത്തിയുടെ വരവ് വലിയ പ്രതീക്ഷയുടെ വിളംബരമാണ്. മനസ്സില്‍ മാത്രമല്ല, നാട്ടില്‍ എവിടെയും പൂക്കള്‍ വിരിയുന്ന, സ്‌നേഹഗന്ധം പൊഴിയുന്ന ഓണക്കാലത്തേയ്ക്ക് നമ്മെയെല്ലാം കൂട്ടിക്കൊണ്ടു പോകുന്നത് ഏകതയുടെ അടയാളമായ മഹാബലി തമ്പുരാനാണ്.

നടുമുറ്റത്തു മാത്രമല്ല, നമ്മുടെ മനസ്സിലും ഒരുമയുടെ പുഷ്പങ്ങള്‍ വിതാനിക്കുന്ന സുന്ദര സുദിനങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നില്ല…മാനുഷരുള്ളിടത്തോളം കാലം.

ഏറെ നാളായി മറുനാട്ടിലും വിദേശങ്ങളിലും വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര വേളയാണ് ഓണക്കാലം. കൊറോണക്കെടുതികളുടെ പശ്ചാത്തലത്തില്‍ അനവധി പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താനായിട്ടില്ല.

അവര്‍ പ്രവാസഭൂമിയില്‍ നിന്ന് ഓണദിനങ്ങളെ മനസില്‍ ആവാഹിക്കട്ടെ. ഒപ്പം നാട്ടില്‍ രോഗത്തിലായവരെ അകമഴിഞ്ഞ് സഹായിക്കാന്‍ വേറിട്ട സമഭാവനയുടെ വര്‍ണ പൂക്കളങ്ങള്‍ തീര്‍ക്കട്ടെ.

കോവിഡില്‍ തകര്‍ന്ന മനസും ശരീരവും ആരോഗ്യവും വീണ്ടെടുത്ത് അതിജീവിക്കാന്‍ ഈ തിരുവോണം അവരെ പ്രാപ്തരാക്കട്ടെയെന്ന് ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കാം…മണ്‍മറഞ്ഞവര്‍ക്ക് ആദരവിന്റെ പുഷ്പാഞാജലിയുമര്‍ക്കാം…

രോഗവ്യാപന സമയത്ത് പരമ്പരാഗത ഉല്‍സവത്തിമിര്‍പ്പോടെ ഓണ വീടൊരുക്കാന്‍ മലയാളികള്‍ക്ക് എത്രത്തോളം സാധിക്കുമെന്നറിയില്ല. ആത്മീയതയുടെ വിളംബരമായ വാമനമൂര്‍ത്തിയും ഭൗതികതയുടെ അടയാളമായ മഹാബലിയും കൈകോര്‍ത്ത് തിരുവോണനാളില്‍ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം.

ആത്മീയതയും ഭൗതികതയും ഒന്നിക്കുമ്പോള്‍ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനില്‍ക്കുകയുള്ളൂ. തിരുവോണം നല്‍കുന്ന സന്ദേശവും അതുതന്നെ.

നേര്‍ക്കാഴ്ചയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണ തിരുഉല്‍സവാശംസകള്‍…

സ്‌നേഹാദരങ്ങളോടെ

സൈമണ്‍ വളാച്ചേരില്‍
ചീഫ് എഡിറ്റര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments