ഓസ്‌ലോ : സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പീന്‍സിലെ മരിയ റെസയ്ക്കും(58) റഷ്യയിലെ ദിമിത്രി ആന്‍ഡ്രിവിച്ച് മുറടോവിനുമാണ്(59) പുരസ്കാരം. സ്വന്തം രാജ്യങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടത്തിയ പരിശ്രമങ്ങളാണ് ഇരുവരെയും പുരസ്കാരനേട്ടത്തിന് അര്‍ഹരാക്കിയത്.
വസ്തുതകള്‍ ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. വസ്തുതകള്‍ നിലയുറപ്പിക്കാത്ത ലോകം സത്യവും വിശ്വാസ്യതയും ഇല്ലാത്തതാകുമെന്നത് നൊബേല്‍ സമാധാന പുരസ്കാര സമിതി തിരിച്ചറിഞ്ഞു. ഇതാണ് ഈ പുരസ്കാരനേട്ടം ഉറപ്പിക്കുന്നത്.
നൊബേല്‍ പുരസ്കാര വിവരം അറിയിച്ചെത്തിയ ഫോണ്‍ കോള്‍ വ്യാജമെന്നാണ് ആദ്യം കരുതിയത്. റഷ്യയില്‍ സമ്മര്‍ദ്ദം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നു. റഷ്യന്‍ മാധ്യമപ്രവര്‍ത്തനം അടിച്ചമര്‍ത്തല്‍ നേരിടുകയാണ്.
‘വിദേശ എജന്റു’മാര്‍ എന്ന പേരില്‍ അക്രമിക്കപ്പെടുകയും രാജ്യത്തു നിന്ന് പുറംതള്ളപ്പെടുന്നവരുടെയും ഒപ്പം എപ്പോഴും നിലകൊള്ളും. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട നൊവായ ഗസറ്റയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരമാണിത്.
ഫിലിപ്പീന്‍സിലെ അന്വേഷണാത്മക ഓണ്‍ലൈന്‍ മാധ്യമമായ ‘റാപ്ലറി’ന്റെ സ്ഥാപകയും സിഇഒയുമാണ് റെസ. അഭിപ്രായ സ്വാതന്ത്രത്തിനായി നിലകൊണ്ടതിന്റെ പേരില്‍ ആറുവര്‍ഷത്തോളം തടവുശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്.
സിഎന്‍എന്നിനു വേണ്ടി നിരവധി റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിട്ടുളള റെസ ഭീകരവാദത്തിനെതിരെ നിരവധി ഗ്രന്ഥങ്ങളും രചിച്ചു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് റിപ്പോര്‍ട്ടുകളിലൂടെ വെളിപ്പെടുത്തിയതിനാണ് റെസ തടവുശിക്ഷ നേരിടേണ്ടി വന്നത്. 2012 ലാണ് റാപ്ലര്‍ ഡോട്ട്‌കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങിയത്.
റഷ്യയിലെ ‘നൊവായ ഗസറ്റ’ എന്ന സ്വതന്ത്ര ദിനപത്രത്തിന്റെ സ്ഥാപകരില്‍ ഒരാളും എഡിറ്റര്‍ ഇന്‍ ചീഫുമാണ് ദിമിത്രി മുറടോവ്. റഷ്യന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അഴിമതിക്കുമെതിരായ നിലപാടുകള്‍ ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ നൊവായ ഗസറ്റയും ദിമിത്രി മുറടോവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രതിപക്ഷശബ്ദം വെല്ലുവിളി നേരിടുന്ന റഷ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം നിലകൊള്ളുന്ന ‘നൊവായ ഗസറ്റ’യിലെ ആറു മാധ്യമപ്രവര്‍ത്തകര്‍ വിവിധ കാലയളവുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.