Tuesday, October 22, 2024

HomeMain Storyചരിത്ര കൂടിക്കാഴ്ചയില്‍ മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

ചരിത്ര കൂടിക്കാഴ്ചയില്‍ മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

spot_img
spot_img

റോം: ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് നേരത്തേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഭാഷണം ഒന്നരമണിക്കൂറോളം നീളുകയായിരുന്നു. കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുമായി നരേന്ദ്ര മോദി വിപുലമായ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് മാര്‍പ്പാപ്പ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമാണ് പ്രധാനമന്ത്രി മാര്‍പാപ്പയെ കാണാന്‍ എത്തിയത്. ഇതിന് മുന്‍പ് 1999 ലാണ് വത്തിക്കാന്‍ പോപ്പ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ക്ഷണത്തെ തുടര്‍ന്ന് അന്നത്തെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനാണ് ഇന്ത്യയില്‍ എത്തിയത്.

മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തം ചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്.

പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാന്‍ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗ്ലാസ്‌ഗോയില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സി.ഒ.പി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments