കൊച്ചി: സ്വന്തം മകളുടെ ക്ഷേമം ലക്ഷ്യമാക്കി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമാകില്ലെന്ന് ഹൈകോടതി. ഇപ്രകാരം നല്‍കിയ സ്വര്‍ണാഭരണങ്ങളും സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് എം.ആര്‍. അനിത വ്യക്തമാക്കി.
വിവാഹസമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന കൊല്ലം ജില്ല സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവിനെതിരെ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവാഹത്തിന് ലഭിച്ച 55 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സഹകരണബാങ്കിലെ ലോക്കറില്‍ വെച്ചിരിക്കുകയാണെന്നും ഇവ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമുള്ള യുവതിയുടെ പരാതിയിലാണ് സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവുണ്ടായത്.
ആഭരണങ്ങള്‍ സ്ത്രീധനമല്ലാത്തതിനാല്‍ ഇത്തരമൊരു ഉത്തരവിടാന്‍ സ്ത്രീധന നിരോധന ഓഫിസര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
യുവതിക്ക് വിവാഹസമ്മാനമായി മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഹരജിക്കാരന്റെയും യുവതിയുടെയും പേരിലുള്ള സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കള്‍ സമ്മാനിച്ച സ്വര്‍ണാഭരണങ്ങള്‍ നിയമപ്രകാരം സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല.
ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയോയെന്ന് ഉത്തരവില്‍ വ്യക്തമല്ല.
അതിനാല്‍, ഓഫിസറുടെ നടപടി നിയമപരമല്ലെന്ന് വിലയിരുത്തിയ കോടതി ഉത്തരവ് റദ്ദാക്കി.