പത്താം ക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയതറിഞ്ഞ് വിദ്യാർഥി ബോധം കെട്ടുവീണു. ഉത്തർപ്രദേശിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷാഫലം പുറത്തുവന്നപ്പോഴാണ് സംഭവം. മീററ്റ് സ്വദേശിയായ 16കാരൻ അൻഷുൽ കുമാറാണ് ബോധം കെട്ടുവീണത്. പരീക്ഷയിൽ 93.5 ശതമാനം മാർക്കോടെയാണ് അൻഷുൽ പാസ്സായത്. വിജയത്തിൻെറ സന്തോഷം പെട്ടെന്ന് തന്നെ അൻഷുലിനും കുടുംബത്തിനും സങ്കടമായി മാറി.
മീററ്റിലെ മോദിപുരം മഹാഋഷി ദയാനന്ത് ഇൻറർ കോളേജിലെ വിദ്യാർഥിയാണ് അൻഷുൽ കുമാർ. അമിത ഉത്കണ്ഠയോടെയാണ് കുട്ടി പരീക്ഷാഫലം കാത്തിരുന്നത്. മികച്ച നേട്ടം തന്നെയാണ് അൻഷുൽ പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നപ്പോൾ സന്തോഷിച്ചുവെങ്കിലും അതിന് പിന്നാലെ ബോധം കെട്ട് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ചയാണ് ഉത്തർ പ്രദേശിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷാഫലം പുറത്ത് വന്നത്. പത്താം ക്ലാസ്സിൽ 89.55 ശതമാനം പേരും 12-ാം ക്ലാസ്സിൽ 82.60 ശതമാനം പേരും പാസ്സായിട്ടുണ്ട്.
“പരീക്ഷാഫലം വന്നപ്പോൾ അൻഷുലിന് അമിതമായി സന്തോഷം തോന്നി. അൽപം കഴിഞ്ഞപ്പോഴേക്കും അവൻ കുഴഞ്ഞ് വീണു. ഞങ്ങൾക്കെല്ലാവർക്കും വല്ലാത്ത ഞെട്ടലുണ്ടാക്കിയ സംഭവമാണിത്,” പോസ്റ്റ് ഓഫീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുന്ന അൻഷുലിൻെറ പിതാവ് പറഞ്ഞു. കുട്ടിക്ക് പെട്ടെന്ന് തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. ഇതോടെ വേഗം തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകിയതിന് ശേഷമാണ് അൻഷുലിൻെറ ആരോഗ്യനില മെച്ചപ്പെട്ടത്. നിലവിൽ കുട്ടി തുടർ ചികിത്സയിൽ തന്നെയാണ് കഴിയുന്നത്.
പരീക്ഷാഫലം വരുന്നതിൻെറ നിരാശയിൽ കുട്ടികൾ ജീവനൊടുക്കുന്നതും മറ്റും നമ്മുടെ നാട്ടിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അമിതമായ ഉത്കണ്ഠ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പരീക്ഷാ പേടിയെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണയും ബോധവൽക്കരണവും നൽകേണ്ടതിൻെറ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്.