ലിവിംഗ് റിലേഷൻഷിപ്പ് പോലെ തന്നെ ഇപ്പോൾ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന റിലേഷൻഷിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജപ്പാനിൽ മാത്രം കണ്ടുവരുന്ന ‘ഫ്രണ്ട്ഷിപ്പ് മാര്യേജി’നെ കുറിച്ചാണ് ആളുകൾ ഇപ്പോൾ ഇന്റർനെറ്റിൽ തിരയുന്നത്. പ്രണയവും സെക്സും ഇല്ലാതെ ഒരുമിച്ച് പങ്കാളികളായി ജീവിക്കുന്നതിനെയാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്ന് വിളിക്കുന്നത്. ജപ്പാനിൽ ഏകദേശം 124 ദശലക്ഷമാണ് ജനസംഖ്യ. ഈ ജനസംഖ്യയുടെ ഒരു ശതമാനം പേർ ഇത്തരം ഫ്രണ്ട്ഷിപ്പ് മാര്യേജിലേക്ക് കടക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗത വിവാഹത്തിൽ നിരാശരായ, ലൈംഗികതയിൽ താൽപര്യമില്ലാത്ത വ്യക്തികളും സ്വവർഗരതിക്കാരും ഭിന്നലിംഗക്കാരും ഫ്രണ്ട്ഷിപ്പ് മാര്യോജിൽ ആകൃഷ്ടരാകുന്നുണ്ട്. ഇത്തരം വിവാഹത്തിൽ സ്പെഷലൈസ് ചെയ്യുന്ന കോളറസ് എന്ന ഏജൻസിയാണ് ജപ്പാനിലെ പുതിയ ട്രെൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 2015 ഓഗസ്റ്റ് മുതൽ 500ഓളം പേർ ഇത്തരം വിവാഹബന്ധം തെരരഞ്ഞെടുത്തിട്ടുണ്ടെന്ന് കോളറസ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാകുന്നു.
എന്താണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്?
പങ്കാളികൾ നിയമപരമായി ഇണകളാണെങ്കിലും ഇവർക്കിടയിൽ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ലാത്ത തരത്തിലുള്ള ബന്ധമാണിത്. അവർക്ക് ഒരുമിച്ചോ അല്ലാതെയോ ജീവിക്കാം. കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുണ്ടാക്കാൻ തീരുമാനിക്കാം. ഈ ബന്ധത്തിൽ, പരസ്പര ഉടമ്പടി ഉള്ളിടത്തോളം, രണ്ട് വ്യക്തികൾക്കും വിവാഹത്തിന് പുറത്തുള്ള മറ്റ് ആളുകളുമായി പ്രണയബന്ധം തുടരാൻ സ്വാതന്ത്ര്യമുണ്ട്.
അൺ റൊമാന്റിക്കോ?
പരമ്പരാഗതമായി നിലനിൽക്കുന്ന വിവാഹമോ പ്രണയിച്ച് ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്ന രീതിയോ അല്ല ഇവിടെ. പകരം, ഈ ബന്ധത്തിന് കീഴിൽ, ദമ്പതികൾ സാധാരണയായി വിവാഹത്തിന് മുമ്പ് കണ്ടുമുട്ടും. ശേഷം ജീവിതത്തിൽ വേണ്ട എല്ലാ തീരുമാനങ്ങളും എടുക്കും. ചെലവുകൾ എങ്ങനെ വീതിക്കാം, പാചകം, തുണി അലക്കൽ, എന്നിങ്ങനെയുള്ള
ഈ ബന്ധം അൺറൊമാന്റിക് ആണെന്ന് തോന്നുമെങ്കിലും, ഇത്തരം ചർച്ചകൾ 80 ശതമാനം ദമ്പതികളെയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കോളറസ് പറയുന്നു. ഇങ്ങനെ ബന്ധം ആരംഭിച്ചവരിൽ കുറച്ചുപേർ കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നുമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ലൈംഗികത?
ശരാശരി 32 വയസുള്ളവരാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്ന സമ്പ്രദായത്തിലേക്ക് കടക്കുന്നത്. പരമ്പരാഗത വിവാഹ രീതികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ലൈംഗികതയോട് താൽപര്യമില്ലാത്ത വ്യക്തികൾക്കിടയിൽ ഈ പ്രവണത വലിയ രീതിയിൽ കണ്ടുവരുന്നു. മാത്രമല്ല, പരമ്പരാഗത വിവാഹ രീതികളോ പ്രണയ ബന്ധങ്ങളോ ഇഷ്ടപ്പെടാത്ത, എന്നാൽ സാമൂഹിക സമ്മർദ്ദങ്ങൾക്ക് വിധേയരായ ചില സ്വവർഗാനുരാഗികളും ഈ പുതിയ പ്രവണത സ്വീകരിക്കുന്നുണ്ട്. ഈ ബന്ധത്തിൽ ഏർപ്പെട്ട ചില ദമ്പതികൾ ഡിവോഴ്സിലേക്ക് എത്തിയിട്ടുണ്ടെന്നും ചില ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.