തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി. തിരുവനന്തപുരം കരിക്കകത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുമേഷ്. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുംപിടിയിലായിരുന്നു.
മുഖ്യപ്രതി അഖിലിനെ ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചനയിൽ പങ്കുള്ള പ്രതികളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്.
അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് നേരത്തെ പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൽ തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിലെ പങ്കാളിയാണ്. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.