അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) 15-ാമത് കണ്‍വന്‍ഷന് തിരശ്ശീല ഉയരുന്നു. ജൂലൈ 4 മുതൽ 7 വരെ ടെക്സസിലെ ഹെൻറി ബി. ഗോൺസാലെസ് കൺവൻഷൻ സെൻ്ററിലാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തെ, തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിലൂന്നി ശരിയായ മാര്‍ഗത്തിലേയ്ക്ക് നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സമ്മേളനം പ്രവാസി മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയാണ്.
വടക്കേ അമേരിക്കയില്‍ ചിതറിക്കിടന്നിരുന്ന ക്‌നാനായ സഹോദരങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനും പൂര്‍വ്വികര്‍ കാത്തു സംരക്ഷിച്ചു പകര്‍ന്നു നല്‍കിയ വംശശുദ്ധി അഭംഗുരം പരിപാലിക്കുന്നതിനും ഒരുമയിലും വിശ്വാസത്തിലും മുന്നേറുവാനും പുതിയ തലമുറയെ ചേര്‍ത്ത് പിടിച്ചു പൈതൃകവും വിശ്വാസവും പാരമ്പര്യ മൂല്യങ്ങളും അവരിലേക്ക് സന്നിവേശിപ്പിക്കുവാനും 1988ല്‍ രൂപം കൊടുത്തതാണ് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) . നേര്‍ത്ത് അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രബലമായ സാമുദായിക സംഘടനയാണ് ഇപ്പോള്‍ കെ.സി.സി.എന്‍.എ. പൗരാണികവും തനിമയാര്‍ന്നതുമായ ഒട്ടനവധി ആചാരാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ ആഘോഷ പൊലിമയോടെതന്നെ നിലനിര്‍ത്തിപ്പോരുന്ന കാനാനായ സമൂഹത്തിന്റെ ശോഭനമായ ഭാവി, കാലോചിതമായ വളര്‍ച്ചയും വികാസവും, വിശ്വാസത്തിലധിഷ്ഠിതമായ മാര്‍ഗദര്‍ശനം എന്നിവയടങ്ങിയ കര്‍മപരിപാടി കളുമായിട്ടായിരുന്നു സംഘടനയുടെ വളര്‍ച്ച.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിപ്പിച്ചു വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്‌നാനായ കണ്‍വെന്‍ഷനന്‍ 1986 ല്‍ ന്യൂയോര്‍ക്കിലാണ് തുടക്കം കുറിച്ചത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയ ക്‌നാനായ സമുദായത്തിലെ അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടി. ആറ് വര്‍ഷത്തിനു ശേഷം 1993 ല്‍ ന്യൂയോര്‍ക്കില്‍ തന്നെ രണ്ടാമത്തെ കണ്‍വെന്‍ഷനും നടന്നു. പിന്നീട് മുടങ്ങാതെ ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ എന്ന നിലയില്‍ സംഘടിപ്പിക്കാനായി.
ഇന്ത്യന്‍ കുടിയേറ്റ സമൂഹങ്ങള്‍ അമേരിക്കയില്‍ നടത്തുന്ന കണ്‍വന്‍ഷനുകളില്‍ സംഘടനാപരമായും വിഷയപരമായും ഏറ്റവും മികച്ചത് എന്ന പേരു നേടാന്‍ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനുകള്‍ക്ക് സാധിച്ചിട്ടുണ്ട്. കഌനായ സമുദായത്തിന്റെ ഇഴയടുപ്പവും ഒരുമയും വേറെ ആര്‍ക്കും അവകാശപ്പെടുവാനില്ലയെന്നത് അതിന് പ്രധാന കാരണമാണ് . കണ്‍വെന്‍ഷന്‍ കൂട്ടായ്മയുടെ ഗുണങ്ങള്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം അനുഭവിച്ചറിഞ്ഞകാര്യമാണ്. ഏതാനും രാവും പകലും ഒന്നിച്ചുകൂടി പരിചയപ്പെടലും,പുതുക്കലും, അമേരിക്കയില്‍ പലകോണുകളിലായി ചിതറിക്കിടക്കുന്ന ബന്ധുമിത്രാദികളോടൊപ്പം ചിലവഴിക്കുവാനും പുതിയ സംസ്‌കാരത്തില്‍വളരുന്ന തങ്ങളുടെ പുതുതലമുറയെ ഒന്നിച്ചു കൊണ്ടുവരുവാനും നമ്മുടെ സമുദായ പാരമ്പര്യങ്ങള്‍ പകര്‍ന്നുനല്‍കുവാനും കണ്‍വന്‍ഷനുകള്‍ വളരെയേറെ ഉപകരിച്ചു .എ.ഡി നാലാം നൂറ്റാണ്ടില്‍ ക്‌നായിതോമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ക്‌നായി എന്ന സ്ഥലത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറിപാര്‍ത്ത ക്രൈസ്തവ കുടുംബങ്ങളുടെ പിന്‍മുറക്കാരായ ക്‌നാനായ വിശ്വാസികളുടെ നാനാവിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാലോചിതമായിത്തന്നെ പരിഹരിക്കാന്‍ കെ.സി.സി.എന്‍.എ മുന്നില്‍ നിന്നിട്ടുണ്ട്.
മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അമേരിക്കയില്‍ കുടിയേറിയര്‍ക്ക് ജീവത തിരക്കുള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും ഇടയില്‍ കണ്‍വെന്‍ഷനുകള്‍ എല്ലായിപ്പോഴും നല്‍കിയത് ഊഷ്മളമായ അനുഭവങ്ങളായിരുന്നു.അയ്യായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന നാലു രാവും പകലും നീണ്ടു നില്‍ക്കുന്ന വിപുലമായ കഌനായ ഒത്തുചേരലാണ് ഇത്തവണ നടക്കുന്നത്. കത്തോലിക്കാ വിശ്വസത്തിലധിഷ്ഠിതമായി സമുദായ സ്‌നേഹികളായ പൂര്‍വികര്‍ നിരന്തരമായ സഹനത്തിലൂടെയും ത്യാഗത്തിലൂടെയും പരിപാലിച്ച വേറിട്ട തനിമയും ഈടുറ്റ പാരമ്പര്യവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് 10-ാം കണ്‍വന്‍ഷന്‍ നടക്കുന്നത്. ആഗോള തലത്തില്‍ ക്‌നാനായ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും തീരാ പരാതികള്‍ക്കും രമ്യമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കണ്‍വന്‍ഷനു കഴിയണം.
ക്‌നാനായ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമുദായികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്. കുടുംബം, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, യുവജനങ്ങളുടെ ജോലിസംബന്ധവും വിവാഹ സംബന്ധവുമായ കാര്യങ്ങള്‍, മുതിര്‍ന്നവരുടെ റിട്ടയര്‍മെന്റ്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയവയൊക്കെ അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. ഉല്‍കൃഷ്ഠമായ ഒരേ പാരമ്പര്യവും പൈതൃകവും പേറുന്ന ജനത എന്ന നിലയില്‍ ഇക്കാര്യങ്ങളിലെല്ലാം ഊഷ്മളവും ഉത്തരവാദിത്വപൂര്‍ണവും സമയോചിതവുമായ ഇടപെടലുകള്‍ ശക്തമാക്കാന്‍ കണ്‍വന്‍ഷന്‍ നിമിത്തമാകണം.