ജോലിയിലെ സമ്മര്‍ദം റോബോട്ടുകളെയും ബാധിക്കുമോ? ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലില്‍ ജോലി ചെയ്തു വരികയായിരുന്ന ഒരു സിവില്‍ സര്‍വീസ് റോബോട്ട് ജീവനൊടുക്കിയതാണ് ഇപ്പോള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി റോബോട്ട് ജീവനൊടുക്കിയ സംഭവമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
വിശദീകരിക്കാനാവാത്ത ചില കാരണങ്ങളാല്‍ റോബോട്ട് ഒരു കോണിപ്പടിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘റോബോട്ട് സൂപ്പര്‍വൈസര്‍’ എന്ന് അറിയപ്പെടുന്ന റോബോട്ടിന്റെ ഭാഗങ്ങള്‍ കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള കോണിപ്പടയില്‍ ചിതറിക്കിടക്കുന്നത് കണ്ടെത്തിയതായി ഗുമി സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഗുമി സിറ്റി കൗണ്‍സിലിലെ ഏറ്റവും കഠിനാധ്വാനിയായിരുന്നു ‘റോബോട്ട് സൂപ്പര്‍വൈസര്‍’ എന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ടു ചെയ്തു. ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ റോബോട്ട് ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ജീവനൊടുക്കാന്‍ കാരണം അമിത ജോലിഭാരമോ?
അമിത ജോലിഭാരം മൂലം റോബോട്ട് സമ്മര്‍ദത്തിലായിരുന്നുവെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. താഴേക്ക് പതിക്കുന്നതിന് മുമ്പായി ഇതേ സ്ഥലത്ത് റോബോട്ട് ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. തുടര്‍ന്ന് താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് ചാടാനുള്ള കാരണവും എങ്ങനെയാണ് ചാടിയതെന്നും കണ്ടെത്തുന്നതിന് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ട്.
റോബോട്ടിന്റെ ശരീരഭാഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുകയും കൂടുതല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുകയും ചെയ്തു. വിവിധതരത്തിലുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രദേശവാസികള്‍ക്ക് എത്തിച്ചു നല്‍കുന്ന ഈ റോബോട്ടിനെ ആളുകള്‍ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു.
2023 ഓഗസ്റ്റിലാണ് ‘റോബോട്ട് സൂപ്പര്‍വൈസറെ’ ജോലിക്ക് നിയമിച്ചത്. കാലിഫോര്‍ണിയയിലെ റോബോട്ട് സ്റ്റാര്‍ട്ടപ്പായ ബിയര്‍ റോബോട്ടിക്‌സ് ആണ് ഇത് നിര്‍മിച്ചത്. സിവില്‍ സര്‍വീസ് ഓഫീസറുടെ കാര്‍ഡും ഈ റോബോട്ടിന് ഉണ്ടായിരുന്നു.