ഇൻസ്റ്റാഗ്രാമിൽ നിന്ന് 58 ലക്ഷത്തിലധികം ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കഴിഞ്ഞ മെയ് മാസത്തിൽ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്കിൻ്റെ 13 പോളിസികൾ പ്രകാരം 1.56 കോടി മോശം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെറ്റാ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് മാസത്തിൽ മാത്രം ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 22,251 റിപ്പോർട്ടുകളാണ് ഇന്ത്യയിൽ നിന്ന് ഫേസ്ബുക്കിന് ലഭിച്ചത്. ഇതിൽ 13,982 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയെന്നും കമ്പനി പറഞ്ഞു.
2021 ലെ ഐടി നിയമങ്ങൾ പ്രകാരം, മെറ്റയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ, അക്കൗണ്ട് ഹാക്കിങ് തുടങ്ങിയ സംഭവങ്ങളിൽ ആണ് മെറ്റ നടപടി സ്വീകരിച്ചത്. കമ്പനിയ്ക്ക് ലഭിച്ച 8,269 റിപ്പോർട്ടുകളിൽ പ്രത്യേക അവലോകനം നടത്തി. ഇതിൽ മൊത്തം ഉള്ളടക്കങ്ങളും വിശകലനം ചെയ്ത് 5,583 പരാതികളിൽ നടപടിയെടുക്കുകയും ചെയ്‌തു. ബാക്കിയുള്ള 2,686 പരാതികൾ അവലോകനം ചെയ്‌തെങ്കിലും നടപടിയെടുക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ലെന്നും മെറ്റ അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പരാതിയുമായി ബന്ധപ്പെട്ട് 14,373 റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. ” ഇവയിൽ, 7,300 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ ഞങ്ങൾ നൽകിയിട്ടുണ്ട്” മെറ്റ പറഞ്ഞു.
പ്രത്യേക അവലോകനം ആവശ്യമായ 7,073 റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവയിൽ എല്ലാ കാര്യങ്ങളും വിശകലനം ചെയ്ത് 4,172 പരാതികളിൽ മെറ്റ നടപടിയെടുത്തു. 2021 ലെ പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. ” ഞങ്ങളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ പരിശോധിക്കും. നടപടിയുടെ ഭാഗമായി ഫേസ്ബുക്കിൽ നിന്നോ ഇൻസ്റ്റഗ്രാമിൽ നിന്നോ ഹാനികരമായ ഉള്ളടക്കത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്യുകയോ ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്ന ഫോട്ടോകളോ വീഡിയോകളോ കവർ ചെയ്യുകയോ ചെയ്യാം” മെറ്റാ കൂട്ടിച്ചേർത്തു.