ന്യൂഡൽഹി ∙ കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒന്നാംഘട്ടത്തിൽ ഒന്നര വർഷംകൊണ്ട് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്ററാകും വേഗം.
ചില സ്ഥലങ്ങളിൽ വളവ് നികത്തേണ്ടി വരും. അതിന് സ്ഥലം ഏറ്റെടുക്കണം. ഇതിന് രണ്ട് മൂന്ന് വർഷം വേണ്ടിവരും. 160 കിലോമീറ്റർ വേഗമാക്കുകയാണു ലക്ഷ്യം. അതിന് ഡിപിആർ തയാറാക്കണം. കേരളത്തിലെ റെയിൽവേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ നിർദേശമുണ്ട്.
തിരുവനന്തപുരത്ത് ചെറിയ പദ്ധതികൾ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ ഇതിനായി അനുവദിക്കും. നേമം– കൊച്ചുവേളി പാത വികസിപ്പിക്കും. സ്റ്റേഷനുകൾ വികസിപ്പിച്ച് പുതിയ പേരുകളും നമ്പറുകളും നൽകും. എറണാകുളം മുതൽ കായംകുളം വരെ ട്രാക്കിൽ വലിയ വികസനമാണ് നടക്കുന്നത്.
ചെയർ കാർ, സ്ലീപ്പർ, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണു വന്ദേ ഭാരതിലുള്ളത്. ഡിസംബറോടു കൂടി സ്ലീപ്പർ കോച്ചുകൾ വരും. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ചെയർകാർ ഉപയോഗിക്കും. അതിൽ കൂടുതൽ ഉള്ള സർവീസുകൾക്കായിരിക്കും സ്ലീപ്പർ. നഗരങ്ങളിലായിരിക്കും വന്ദേ മെട്രോ സർവീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.