സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വടകര കീഴരിയൂർ സ്വദേശിനി ശാരിക.എ. കെ. സെറിബ്രൽ പാൾസി രോഗത്തെ അതിജീവിച്ചാണ് ഇന്ത്യൻ സിവിൽ സർവീസിൽ ശാരിക 922 -)o റാങ്ക് നേടിയത്. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. കേരളത്തിനാകെ അഭിമാനിതക്കാനാവുന്ന നേട്ടം സ്വന്തമാക്കിയ ശാരികയെ മന്ത്രി ആര്‍ ബിന്ദു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രതിസന്ധികളോടും, ജീവിതാവസ്‌ഥകളോടും പടവെട്ടി നേടിയതാണ് ശാരികയുടെ ഉജ്വല വിജയമെന്ന് മന്ത്രി പറഞ്ഞു.
കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ് ശാരിക. പ്ലസ്ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ നടപ്പാക്കുന്ന പ്രൊജക്റ്റ് “ചിത്രശലഭം” എന്ന പരിശീലന പദ്ധതി ശാരികയുടെ സിവില്‍ സര്‍വീസ് പഠനത്തിന് മികച്ച പിന്തുണ നല്‍കി.
ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാൻ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീവിച്ചാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്.
2024 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി,തുടർന്ന് ജനുവരി 30 ന് ഡൽഹിയിൽ വെച്ച് നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈനായും, തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്നശേഷിക്കാരായ വ്യക്തികളുണ്ട്.എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് മന്ത്രി ആര്‍. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.