ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ക്ഷണമില്ല.
രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുൻ ഖാര്‍ഗെ ട്വീറ്റു ചെയ്തു. ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ മോദി സര്‍ക്കാര്‍ രാഷ്ട്രപതി പദവിയില്‍ എത്തിച്ചത് തെരഞ്ഞെടുപ്പ് നേട്ടത്തിനു മാത്രമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോള്‍ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും ക്ഷണമില്ല.
ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയാണ് പാര്‍ലമെന്റ്. ബിജെപി–- ആര്‍എസ്‌എസ് സര്‍ക്കാരിനു കീഴില്‍ രാഷ്ട്രപതിസ്ഥാനമെന്നത് വെറും കടലാസുപദവിയായി മാറിക്കഴിഞ്ഞു, ഖാര്‍ഗെ പറഞ്ഞു.
രാഷ്ട്രപതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ നിലപാട്.