Saturday, July 27, 2024

HomeNewsIndiaസ്ത്രീകളെ ക്ഷേത്ര പൂജാരികളാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വപ്ലവ തീരുമാനം

സ്ത്രീകളെ ക്ഷേത്ര പൂജാരികളാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വപ്ലവ തീരുമാനം

spot_img
spot_img

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് സ്ത്രീകളെ നിയോഗിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്. ഹിന്ദുമതത്തിലെ താല്‍പര്യമുള്ള ബ്രാഹ്മണേതര വിഭാഗങ്ങള്‍ക്കും പൂജാരിമാരായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെ പൂജാവിധികളുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയ ശേഷം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്ന് മന്ത്രി ശേകര്‍ ബാബു അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പൂജാരിമാരാകാമെന്ന് മന്ത്രി വ്യക്തമാക്കി. താല്‍പര്യമുള്ള സ്ത്രീകള്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം നടപടികള്‍ വേഗതതിലാക്കുമെന്നും മന്ത്രി ശേകര്‍ ബാബു അറിയിച്ചു.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് സംസ്‌കൃതത്തിന് പകരം തമിഴ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ ഡി.എം.കെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തമിഴില്‍ പൂജ നടത്തുന്ന പൂജാരിമാരുടെ വിവരങ്ങള്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ബോര്‍ഡ് സൂക്ഷിക്കും.

ചില ക്ഷേത്രങ്ങളില്‍ ഇതിനോടകം പൂജകള്‍ തമിഴിലേക്ക് മാറിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ ക്ഷേത്രങ്ങളില്‍ പൂജ തമിഴിലാക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പുരോഹിതര്‍ക്കും തമിഴില്‍ പൂജ നടത്താന്‍ പരിശീലനം നല്‍കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴില്‍ തമിഴ്‌നാട്ടില്‍ 36441 ക്ഷേത്രങ്ങളാണുള്ളത്. ഡി.എം.കെ അധികാരത്തിലെ നൂറു ദിവസത്തിനകം അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളാണ് ഇപ്പോള്‍ വകുപ്പ് തുടങ്ങി വെച്ചത്. പൂജാരിമാരായി 200 അബ്രാഹ്മണരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം.

അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ നീക്കം വലിയ കോളിളക്കം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശനം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് സമാനമായി തമിഴ്‌നാട്ടിലും പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സമുദായ സംഘടനാ നേതാക്കള്‍ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പൊതു സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments