ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌കൂള്‍ ഇടിച്ചുപൊളിച്ചു.
കുട്ടികളാരും ഈ വിദ്യാലയത്തിലേക്ക് വരാത്തതിനെ തുടര്‍ന്നാണ് പൊളിച്ചത്. ബഹനാഗയിലെ കുട്ടികള്‍ക്ക് ഈ സ്‌കൂള്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ ഭയമാണ്.
ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് ,മൃതദേഹങ്ങള്‍ പലതിന്റെയും ചിത്രങ്ങള്‍ ഇവരെ അസ്വസ്ഥമാക്കുന്നുണ്ട് എന്ന് സ്‌കൂള്‍ അധികൃതരും സ്ഥിരീകരിച്ചു. ഇവരുടെ സ്‌കൂള്‍ കെട്ടിടത്തിലാകെ മൃതദേഹങ്ങള്‍ ചിതറി കിടന്നതാണ് കുട്ടികളെ ഭയപ്പെടുത്തിയത്.
‘ സ്‌കൂള്‍ നിറയെ മൃതദേഹങ്ങളായിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ ആ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നേയില്ല. സ്‌കൂള്‍ കെട്ടിടത്തിലാകെ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയായിരുന്നു.
അങ്ങേയറ്റം ഭയപ്പെടുത്തുന്നതായിരുന്നു മൃതദേഹങ്ങള്‍. ഭൂരിഭാഗം ചിത്രങ്ങളും തലയില്ലാത്തതായിരുന്നു. ശരീരത്തില്‍ നിന്ന് കാലുകള്‍ അറ്റുപോയ അവസ്ഥലായിരുന്നു മറ്റ് മൃതദേഹങ്ങള്‍ ‘ എന്ന് ബഹനാഗ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി പറയുന്നു. 288 ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മൃതദേഹങ്ങള്‍ സൂക്ഷിക്കാനായിട്ടാണ് ഈ ഹൈസ്‌കൂളിനെ സര്‍ക്കാര്‍ ഉപയോഗിച്ചത്.
മരിച്ചവരുടെ ആത്മാക്കള്‍ ഇവിടെ തന്നെയുണ്ടെന്ന് ചില കുട്ടികള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങിവരാന്‍ വിസമ്മതിക്കുകയായിരുന്നു. 65 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. കുട്ടികള്‍ വരാന്‍ വിസമ്മതിച്ചതോടെയാണ് ഇത് പൊളിക്കാന്‍ തീരുമാനിച്ചത്.
സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി, ഒഡീഷ സര്‍ക്കാരിനോട് ഈ കെട്ടിടം പൊളിക്കാന്‍ അഭ്യര്‍ത്ഥിക്കുകായിരുന്നു.
സ്‌കൂളിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചത്. ഇവിടെ രണ്ട് ദിവസത്തോളമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. അതിന് ശേഷം മരിച്ചവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞ് കൊണ്ടുപോവുകയായിരുന്നു. പ്രദേശവാസികള്‍ പൂജകള്‍ നടത്തി സ്‌കൂള്‍ ശുദ്ധിവരുത്തുകയും ചെയ്തു.
അധികൃതരുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് സ്‌കൂള്‍ പൊളിക്കാന്‍ അനുമതി നല്‍കിയത്