മധുരൈ: തമിഴ്നാട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യ അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തത്.
മധുര എം.പിയും സി.പി.എം. നേതാവുമായ എസ്. വെങ്കടേശനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
നേരത്തെ സി.പി.എം. കൗണ്‍സിലറായ വിശ്വനാഥൻ എന്നയാള്‍ ഒരു ശുചീകരണത്തൊഴിലാളിയെ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാൻ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടുവെന്നും സൂര്യ ആരോപിച്ചിരുന്നു. സംഭവത്തെ ശക്തമായി വിമര്‍ശിച്ച സൂര്യ, വെങ്കടേശൻ എം.പിയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എം.പി. വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നും സാമൂഹിക പ്രശ്നങ്ങളിലുള്ള ഇരട്ടത്താപ്പാണിതെന്നും ആരോപിച്ച് സൂര്യ ട്വിറ്ററില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്കിരുന്നു. എന്നാല്‍ ജില്ലയില്‍ ഇത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് മധുര പോലീസ് വ്യക്തമാക്കി.ഇതിനുപിന്നാലെ എം.പിയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. പരാതിപ്പെടുകയായിരുന്നു.
അറസ്റ്റിനെ അപലപിച്ച ബി.ജെ.പി., സാമൂഹിക പ്രശ്നങ്ങളില്‍ ഡി.എം.കെയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചതിനാണ് സൂര്യയെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു. വിമര്‍ശനങ്ങളെ ആശയപരമായി നേരിടാൻ കഴിയാത്ത ഡി.എം.കെ. നേതൃത്വം വിമര്‍ശനമുന്നയിക്കുന്നവരെ അറസ്റ്റിലൂടെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചു