കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി (Suresh Gopi). ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. ഭൂരിഭാഗം മന്ത്രിമാരും ഇതേദിവസം തന്നെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയ്ക്ക് വകുപ്പുകൾ അനുവദിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുരേഷ് ഗോപിയെ ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയം അടയാളപ്പെടുത്തി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് സിപിഐ സ്ഥാനാർത്ഥി സുനിൽ കുമാറിനെ 74,686 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ഞായറാഴ്ചയാണ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം അദ്ദേഹം മന്ത്രി സഭയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ സുരേഷ് ഗോപി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
2019-ൽ തൃശൂർ മണ്ഡലത്തിൽ നിന്നാണ് സുരേഷ് ഗോപി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും കോൺഗ്രസിൻ്റെ ടി.എൻ. പ്രതാപനോട് 121,267 വോട്ടുകൾക്ക് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തെത്തി. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ പങ്കാളിത്തം ബിജെപിയുടെ വോട്ട് വിഹിതം 2014ൽ 11.1% ൽ നിന്ന് 2019ൽ 28.2% ആയി ഉയർത്തി. 2021ൽ ഗോപി നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 3,806 വോട്ടുകൾക്ക് പരാജയപ്പെട്ടു. അവിടെനിന്നുമാണ് 2024ലെ തെരഞ്ഞെടുപ്പിൽ മിന്നും വിജയത്തോടെ അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ എത്തിയത്.