ന്യൂഡല്‍ഹി: ഇന്ത്യ-ചൈന പതിനാറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ സംയമനം തുടര്‍ന്നാലേ പടിഞ്ഞാറന്‍ മേഖലയില്‍ ശാശ്വത സമാധാനം പുലരൂവെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.
ചര്‍ച്ചകള്‍ തുടരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. സൈനിക, നയതന്ത്രതല ചര്‍ച്ചകള്‍ തുടരും. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും പ്രസ്താവനയില്‍ ഇരു വിഭാഗവും വ്യക്തമാക്കി.
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. ഇരു വിഭാഗത്ത് നിന്നും ക്രിയാത്മകവും പരിപക്വവുമായ സമീപനം വിഷയത്തില്‍ ഉണ്ടാകും. നിലവിലെ സമാധാനാന്തരീക്ഷത്തിന് തടസ്സമാകുന്ന ഒരു നടപടിയും പ്രകോപനപരമായ ഒരു നീക്കങ്ങളും അതിര്‍ത്തിയില്‍ ഉണ്ടാകാന്‍ ഇടവരുത്തില്ലെന്നും ഇന്ത്യയും ചൈനയും പരസ്പരം ഉറപ്പ് നല്‍കി.
ഇന്ത്യന്‍ മേഖലയായ ചുശൂല്‍- മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചായിരുന്നു യോഗം. തുറന്നതും ആഴമേറിയതുമായിരുന്നു ചര്‍ച്ചയെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ലഫ്റ്റ്നന്റ് ജനറല്‍ എ സെന്‍ ഗുപ്തയായിരുന്നു ഇന്ത്യന്‍ സംഘത്തെ പ്രതിനിധാനം ചെയ്തത്.
ചര്‍ച്ചകളുടെ ഭാഗമായി, സംഘര്‍ഷം നിലനിന്നിരുന്ന പാംഗോംഗ് സോയുടെ തീരങ്ങള്‍, ഗാല്‍വന്‍ താഴ്വരയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സൈനിക നിര്‍വ്യാപനത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു