ദുബൈ: കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ചത്.
എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു.
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.
‘‘അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.
മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുക’’- അഫി അഹമ്മദ് പറഞ്ഞു.
പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാമലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ് പറഞ്ഞു. കമ്പനി യാഥാർത്ഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്. മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസ്സോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബായ്) തുടങ്ങിയവർ സംബന്ധിച്ചു.