ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അതിനിടെ മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും.കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.