Saturday, July 27, 2024

HomeNewsKeralaശസ്ത്രക്രിയയ്ക്ക് പണമില്ല, മുന്‍ എംഎല്‍എയ്ക്ക് സഹായവാഗ്ദാനവുമായി മമ്മൂട്ടി

ശസ്ത്രക്രിയയ്ക്ക് പണമില്ല, മുന്‍ എംഎല്‍എയ്ക്ക് സഹായവാഗ്ദാനവുമായി മമ്മൂട്ടി

spot_img
spot_img

കൊച്ചി: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം.നാരായണനു സഹായവാഗ്ദാനവുമായി നടന്‍ മമ്മൂട്ടി. ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാര്‍ത്തയറിഞ്ഞ മമ്മൂട്ടി ഉടന്‍ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തിരുവനന്തപുരം നിംസില്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു.

അതേസമയം, വാര്‍ത്ത കണ്ട് പാര്‍ട്ടിയില്‍ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചതായും നാരായണന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ശ്രീചിത്രയില്‍ നിന്ന് 70 ദിവസത്തേക്കുള്ള മരുന്നുവാങ്ങി. ഓഗസ്റ്റ് 13 നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

അതിനുമുമ്പ് പണം ശരിയാക്കാമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്നാണ് അറിയിച്ചതെന്നും നാരായണന്‍ പറഞ്ഞു.

‘‘സിപിഐ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാര്‍ട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനം. വേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ സ്വീകരിക്കും. നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി സാര്‍ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഇപ്പോള്‍ യാത്രചെയ്യാന്‍ കഴിയില്ലല്ലോ?.

എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്.’’ – നാരായണന്‍ പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ ഓഗസ്റ്റ് 13 ലേക്കു നീട്ടിവച്ചത്. എന്നാല്‍, ഇത് അല്‍പം നേരത്തേ ചെയ്താല്‍ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

പത്ത് വര്‍ഷം എംഎല്‍എ ആയിരുന്ന നാരായണന്‍ പെന്‍ഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് രോഗം കൂടി എത്തിയതോടെ അദ്ദേഹം ആകെ തളരുകയായിരുന്നു.

അധികദൂരം നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിര്‍ദേശം.നാരായണന്‍ നിസ്വാര്‍ഥമായ പൊതുജീവിതത്തിനിടയില്‍ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎല്‍എയായിരുന്നപ്പോഴും ബസിലും മറ്റും സ!ഞ്ചരിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്.

കെഎസ്ആര്‍ടിസിയില്‍ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നതെന്നു നാരായണന്‍ പറയുന്നു.

കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ ഇപ്പോള്‍ പ്രതീക്ഷിക്കാതെ എത്തിയ അസുഖം അദ്ദേഹത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇടപെട്ടാണു നാരായണനെ ശ്രീചിത്രയിലേക്ക് എത്തിച്ചത്. അവിടെ പരിശോധനയിലാണ് എത്രയും പെട്ടെന്നു വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇദ്ദേഹത്തിന്റെ അനുജന്‍ എം.കുമാരനും എംഎല്‍എ ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments