കൊച്ചി: കരിന്തളം ഗവ. ആര്‍ട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടാനായി രണ്ടു തവണ വിദ്യ വ്യാജരേഖ നല്‍കിയതായി കണ്ടെത്തല്‍.
ജോലിയില്‍ തുടരാനായി കഴിഞ്ഞ മാസവും എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ നല്‍കി. എറണാകുളം മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് രണ്ടാം തവണയും വിദ്യ കോളേജില്‍ നല്‍കിയത്. എന്നാല്‍, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല.
അതിനിടെ, വിദ്യയുടെ പിഎച്ച്‌ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്നതടക്കമുള്ള സമഗ്ര അന്വേഷണത്തിനാണ് വൈസ് ചാൻസലറുടെ ഉത്തരവ്. സംവരണത്തിന് അര്‍ഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്നതും പരിശോധിക്കും.
2019 ലെ മലയാളം വിഭാഗം പിഎച്ചിഡിക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേ അഞ്ചു പേരെ കൂടി തിരഞ്ഞെടുത്തിരുന്നു. ഇതില്‍ പതിനഞ്ചാമതായിട്ടാണ് വിദ്യ പ്രവേശനം നേടിയത്. ആകെയുളള സീറ്റില്‍ ഇരുപത് ശതമാനം എസ് സി / എസ് ടി സംവരണമെന്ന ചട്ടം നിലനില്‍ക്കെ, ഇതു പാലിക്കാതെയാണ് വിദ്യയെ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിദ്യം വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയത്. മഹാരാജാസ് കോളേജിന്റെ ലോഗോയും സീലും കണ്ടു സംശയം തോന്നിയ ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ കോളജുമായി ബന്ധപ്പെട്ടപ്പെട്ടു. ഇതോടെയാണ് വിദ്യ സമര്‍പ്പിച്ചത് വ്യാജരേഖയാണെന്ന് തെളിഞ്ഞത്. വിദ്യക്കെതിരെ അട്ടപ്പാടി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനി ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.ജോയിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
കോളേജ് ഗസ്റ്റ് ലക്ചററാവാന്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് വ്യാജരേഖ നല്‍കിയെന്നാണ് കേസ്. മഹാരാജാസിലും സംസ്‌കൃത സര്‍വകലാശാലയിലും എസ്‌എഫ്‌ഐ നേതാവായിരുന്നു വിദ്യ.