കണ്ണൂര്‍: മുഴപ്പിലങ്ങാട് വീണ്ടും കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ജാൻവിയെ (9) ആണു നായ്ക്കള്‍ കടിച്ചത്.
വീട്ടില്‍ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ കടിച്ചത്. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തിയതോടെയാണ് നായകള്‍ പോയത്. നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തില്‍ മുറിവുണ്ട്.
ദിവസങ്ങള്‍ക്ക് മുൻപായിരുന്നു മുഴപ്പിലങ്ങാട് പതിനൊന്നുകാരനായ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചു കൊന്നത്.വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
അതിനിടെ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം കൂടിവരികയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ ചൂണ്ടിക്കാട്ടി.