സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി പുതുപ്പള്ളിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അടുത്ത് കഴിഞ്ഞ ദിവസം ഗീതു നേരിട്ടെത്തിയാണ് പരാതി കൊടുത്തത്. സമൂഹ മാധ്യമങ്ങളിലെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ഗീതു പറഞ്ഞു.
കോണ്‍ഗ്രസുകാരായ സ്ത്രീകളടക്കം സൈബര്‍ ആക്രമണം നടത്തിയെന്നും സംഭവം കടുത്ത മനോവിഷമം ഉണ്ടാക്കി എന്നും ഗീതു പറഞ്ഞു. ഇത്തരം പ്രതികരണങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഒമ്ബതുമാസം ഗര്‍ഭിണിയായ ഗീതു ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിറങ്ങിയ ഒരു വീഡിയോ ഉപയോഗിച്ചാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. സഹതാപം പിടിച്ചുപറ്റാൻ വേണ്ടിയാണ് ഗര്‍ഭിണിയായ ഗീതുവിനെ പ്രചാരണത്തിനിറക്കുന്നത് എന്നായിരുന്നു ആക്ഷേപം. ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗമാണ് ഒരു സ്ത്രീ എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചതെന്നും ഗീതു പറഞ്ഞു.
ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തിന് കോണ്‍ഗ്രസിന്റെ മൗനാനുവാദമുണ്ടെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇതിനുള്ള മറുപടി നല്‍കും. സൈബര്‍ ആക്രമണങ്ങളെ തിരുത്താൻ കോണ്‍ഗ്രസ് തയാറായില്ലെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതല്‍ അവകാശ വാദങ്ങള്‍ക്കില്ലെന്നും ജെയ്ക് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ വ്യക്തി അധിക്ഷേപങ്ങള്‍ മര്യാദകേടെന്ന് ജെയ്ക് പ്രതികരിച്ചിരുന്നു.