2024 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമത്തെ സിഇഒ പദവി സ്വന്തമാക്കി ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് (Salil Parekh). 66.25 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
20 മില്യണ്‍ ഡോളര്‍ (166 കോടി രൂപ) പ്രതിഫലം പറ്റിയിരുന്ന വിപ്രോയുടെ മുന്‍ സിഇഒ തിയറി ഡെലാപാര്‍ട്ടാണ് പട്ടികയില്‍ പരേഖിന് മുന്നിലുള്ളത്.
2023 സാമ്പത്തിക വര്‍ഷത്തില്‍ പരേഖിന്റെ ശമ്പളം 56 കോടിയായി കുറഞ്ഞിരുന്നു. 2022ല്‍ ഇദ്ദേഹത്തിന്റെ ശമ്പളം 71 കോടിയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ പരേഖ് റെസ്ട്രിക്റ്റഡ് സ്റ്റോക് യൂണിറ്റ്സ് (restricted stock units-ആര്‍എസ്‌യു) ഉയര്‍ന്ന രീതിയില്‍ ഉപയോഗിച്ചതാണ് ശമ്പള വര്‍ധനവിന് കാരണമെന്ന് ഇന്‍ഫോസിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് പ്ലാനുകളെ അടിസ്ഥാനമാക്കിയാണ് ഇന്‍ഫോസിസ് ആര്‍എസ്‌യു നല്‍കുന്നത്. കമ്പനിയുടെ 2015ലെ പ്ലാന്‍ പ്രകാരം സ്റ്റോക്കുകള്‍ പ്രധാനമായും സമയത്തെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്. എന്നാല്‍ 2019ലെ പ്ലാന്‍ അനുസരിച്ച് പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്.
നിശ്ചിത ശമ്പളം, വേരിയബിള്‍ പേ, റിട്ടയര്‍മെന്റ് ആനൂകൂല്യം, ഇക്കാലയളവില്‍ ഉപയോഗിച്ച സ്റ്റോക്ക് ഇന്‍സെന്റിവുകളുടെ മൂല്യം എന്നിവയും പരേഖിന്റെ ശമ്പളത്തില്‍ ഉള്‍പ്പെടുന്നു.
66.25 കോടിയില്‍ 39.03 കോടി ആര്‍എസ്‌യു ഉപയോഗിച്ചതിലൂടെ അദ്ദേഹം നേടിയതാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന ശമ്പളമായി 7 കോടി രൂപയും വിരമിക്കല്‍ ആനൂകൂല്യമായി 47 ലക്ഷം രൂപയും ബോണസായി 7.47 കോടി രൂപയും പരേഖ് നേടി.
വിപ്രോ മുന്‍ സിഇഒ തിയറി ഡെലാപാര്‍ട്ട് 2024 സാമ്പത്തിക വര്‍ഷത്തില്‍ 20 മില്യണ്‍ ഡോളറാണ് പ്രതിഫലമായി പറ്റിയത്. ഏപ്രില്‍ ആറിനാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവെച്ചത്. നിലവിലെ സിഇഒയായ ശ്രീനിവാസ് പല്ലിയയുടെ ശമ്പളം 50 കോടിയോളമാണ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടിസിഎസ്) സിഇഒയും എംഡിയുമായ കെ കൃതിവാസന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളം 25.36 കോടി രൂപയാണ്. മറ്റ് മുൻനിര ഐടി കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ ശമ്പളനിരക്കാണിത്.
ഈ പട്ടികയില്‍ മറ്റൊരു പ്രമുഖ സ്ഥാനം വഹിക്കുന്നത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് സിഇഒയായ സി വിജയകുമാറാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 28.4 കോടിയാണ് അദ്ദേഹം ശമ്പളമായി നേടിയത്.