നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ഇന്ന് കേരളം വിദര്‍ഭയെ നേരിടും. നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം വീണ്ടെടുക്കാനാണ് വിദര്‍ഭയുടെ വരവ്. ആദ്യ കിരീടമെന്ന ചരിത്ര നേട്ടമാണ് കേരളത്തിന്റെ ലക്ഷ്യം.
ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 2019ലും കിരീടം നേടിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പുമായിരുന്നു. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍ തുടങ്ങിയ പ്രതിഭകളുടെ നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍.