ബെയ്ജിംഗ്: 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സും കണ്ടെത്തി . വിമാനത്തിന്റെ അവശിഷ്ടങ്ങൾ രണ്ടിടത്ത് നിന്ന് കണ്ടെടുത്തതായി സ്ഥിരീകരിച്ചു.
വിമാനം പൊട്ടിത്തെറിച്ചെന്ന് കരുതുന്ന മലനിരകളിൽ നിന്നും വിമാനത്തിന്റെ മുഴുവൻ അവശിഷ്ടങ്ങളും ലഭിച്ചിരുന്നില്ല. പത്ത് കിലോമീറ്റർ മാറിയാണ് വിമാനത്തിന്റെ മറ്റ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ആകാശത്ത് വെച്ച് വിമാനം രണ്ട് കഷ്ണങ്ങളായാണ് താഴേക്ക് പതിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ശബ്ദ വേഗത്തിലാണ് വിമാനം താഴേയ്‌ക്ക് പതിച്ചതെന്നാണ് വിവരം. വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരാക്രമണ സാദ്ധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. വിമാനത്തിന് സാങ്കേതിക തകരാറ് ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.
വിമാനത്തിന്റെ പാതയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണത്തെ കുറിച്ച് അധികൃതർക്ക് ഇപ്പോഴും കൃത്യമായ വ്യക്തതയില്ല. പൈലറ്റ് സ്വയം ചാവേറായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.