വത്തിക്കാൻ സിറ്റി: സ്‌നേഹംകൊണ്ട് ലോകമനസ്സ് കീഴടക്കി കടന്നുപോയ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരവും ലളിതം. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ കന്യാമറിയത്തിന്റെ ചിത്രത്തിന് അരികെ ഒറ്റമരപ്പെട്ടിയിലാണ് അദ്ദേഹത്തെ കബറടക്കിയത്.
ഇറ്റാലിയൻ മാർബിളിൽ തീർത്ത കല്ലറയിൽ മറ്റ് അലങ്കാരങ്ങളൊന്നുമില്ല. ലാറ്റിൻഭാഷയിൽ പേര് മാത്രം. ഒപ്പം വെളുത്ത ഒരു പനീനീർപൂവ് മാത്രംവച്ച ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. സംസ്‌കാരത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്‌ക്ക് പകരം റോമിലെ ബസിലിക്ക തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു.

ഞായർ മുതൽ ദുഃഖാചരണം ആരംഭിച്ചു. ഇനി എട്ട് ദിവസം കൂടി കഴിഞ്ഞാൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടി ആരംഭിക്കും. വോട്ടവകാശമുള്ള 135 കർദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവരാണ്.
മെയ് അഞ്ചിനോ ആറിനോ കോൺക്ലേവ് ആരംഭിക്കും. ഇതിനുമുമ്പ് കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിച്ച് രഹസ്യസ്വഭാവത്തിന്റെ സത്യവാചകം ചൊല്ലും. ധ്യാനവും ഉണ്ടാവും. ഈസമയം കർദിനാൾമാർക്ക് പുറംലോകവുമായി ബന്ധമില്ല. ഓരോ വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ കത്തിക്കും. തെരഞ്ഞെടുത്തില്ലെങ്കിൽ കറുത്ത പുക. തെരഞ്ഞെടുത്താൽ വെളുത്ത പുക.