കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം

കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം

നമ്മളേവരുടെയും ഉള്ളുലച്ച വിമാന അപകടമായിരുന്നു അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് തൊട്ടുള്ള ജനവാസ ജനവാസ മേഖലയില്‍ സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്നവരും അത് ഒരു അഗ്നിഗോളമായി പതിച്ച ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ മെസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരും അകാലത്തില്‍ ഈ ലോകത്തോട് വിടചൊല്ലി. ആകെ 294 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട പുല്ലാട്ട് സ്വദേശിനിയായ നേഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വിയോഗം തീരാദുഖമായി അവശേഷിക്കുന്നു. അപകടത്തില്‍ നിന്ന് ദൈവത്തിന്റെ കരങ്ങളിലൂടെ രക്ഷപെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേശ് (40) അവിശ്വസനീയമായാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു.

ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം വീണ് തകര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. 11 വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ. എങ്കിലും പ്രാഥമികമായ ചില നിഗമനങ്ങളില്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ട്. വിമാനം സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിന് മുമ്പുണ്ടായ ഈ ദുരന്തം സൂചിപ്പിക്കുന്നത് രണ്ട് എഞ്ചിനുകളുടെയും തകരാറാണ്. വിമാനത്തിന്റെ ഫ്‌ളാപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതും ലാന്‍ഡിങ് ഗിയറുകള്‍ മടങ്ങാതിരുന്നതും അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം വിമാനത്തിലുണ്ടായിരുന്ന വലിയ തോതിലുള്ള ഇന്ധന ശേഖരം ദുരന്തത്തിന്റെ തീവ്രത പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തു.

ലോകത്ത് സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും സുരക്ഷിതമെന്ന് പേരുകേട്ടതാണ് ബോയിങ്ങിന്റെ ഡ്രീംലൈനര്‍ വിമാനങ്ങള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉത്തമമാണ് ഇവ. പക്ഷേ, ഡ്രീംലൈനര്‍ വിമാനത്തിലെ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ അടുത്തകാലത്ത് ബോയിങ്ങിലെ മുന്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികള്‍ പലവട്ടം ഉയര്‍ന്നിരുന്നെങ്കിലും ബോയിങ് കമ്പനി അധികൃതര്‍ അത് നിരാകരിക്കുകയായിരുന്നുവെന്ന അക്ഷേപങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറക്കും മുമ്പ് ഡല്‍ഹിയില്‍ നിന്നും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിന്റെ എയര്‍ കണ്ടീഷനും ഡിസ്‌പ്ലേ സ്‌ക്രീനും പ്രവര്‍ത്തന രഹിതമായിരുന്നുവത്രേ. മണിക്കുറുകള്‍ താമസിച്ചാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടതു തന്നെ. അറ്റകുറ്റപ്പണികല്‍ കൃത്യമായി നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനയാത്രകള്‍ ഒഴിച്ചുകൂടാനാകാത്ത കാലമാണിത്. അതുകൊണ്ട് അത് പരമാവധി സുരക്ഷിതമാക്കുക എന്നത് ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും അതിശ്രദ്ധ ചെലുത്തേണ്ട പരമപ്രധാന കാര്യവുമാണ്. വിമാനയാത്ര ഭയരഹിതവും സുരക്ഷിതവും സന്തോഷകരവുമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. ഇക്കാര്യത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകള്‍ ദൂരീകരിക്കപ്പെടേണ്ടതുണ്ട്.

ഏതായാലും ഇന്ത്യയെ ഞെട്ടിച്ച ഏറ്റവും വലിയ വിമാന അപകടങ്ങളുടെ പട്ടികയിലേയ്ക്ക് അഹമ്മദാബാദ് ദുരന്തവും എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഈ വിമാനത്തിലെ ഓരോ വ്യക്തികള്‍ക്കും ഒരു ലക്ഷ്യവും ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. വിമാനം റണ്‍വേ വിട്ട് 30 സെക്കന്റുകള്‍ക്കുള്ളില്‍ത്തന്നെ നിലം പതിച്ചപ്പോള്‍ ഒന്നുറക്കെ നിലവിളിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടുണ്ടാവില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവരെല്ലാം ഒരുപിടി ചാരമായി. ഹൃദയഭേദകമായ ഈ അപകടത്തില്‍ പൊലിഞ്ഞ മലയാളി നേഴ്‌സ് രഞ്ജിത ഉള്‍പ്പെടെയുള്ളവര്‍ക്ക് നേര്‍കാഴ്ച ആദരാഞ്ജലികളര്‍പ്പിക്കുന്നു. വിടചൊല്ലിയവരുടെ ദുഖത്തോടൊപ്പം പങ്കുചേര്‍ന്നുകൊണ്ട് പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Ahmedabad Air India Plane Crash-heartfelt condolences

Share Email
Top