കാത്തരിപ്പ് ഇനിയും നീളും: ആക്‌സിയം സ്‌പേസ് ദൗത്യം വീണ്ടും മാറ്റിവെച്ചു

കാത്തരിപ്പ് ഇനിയും നീളും: ആക്‌സിയം സ്‌പേസ് ദൗത്യം വീണ്ടും മാറ്റിവെച്ചു

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റിവെച്ചു. ആക്‌സിയം 4 ദൗത്യം ഇനിയും വൈകിയേക്കും. മൂന്നു പ്രാവശ്യം മാറ്റിവെച്ച ദൗത്യം ജൂണ്‍ 19 ന് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി മാറുമെന്നാണ് വിവരം. ജൂണ്‍ അവസാനത്തോടെ ദൗത്യം നടത്താനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്ര വൈകുന്നതിനുള്ള കാരണം വ്യക്തമല്ല.

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കമുള്ള നാല് യാത്രികരാണ് പുറപ്പെടേണ്ടിയിരുന്നത്. യാത്ര ലക്ഷ്യം നേടുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാംശു. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.

രാകേഷ് ശര്‍മ്മയ്ക്ക് പിന്നാലെ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത് കാണാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. നാലാം തവണയാണ് ദൗത്യം മാറ്റി വയ്ക്കുന്നത്. 1984 ഏപ്രിൽ 3ന് ആയിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര.

Axiom 4 Mission postpones again

Share Email
Top