ന്യൂഡല്‍ഹി: ഇറാന്‍ – ഇസ്രായേല്‍ സംഘർഷം അതിരൂക്ഷമായതിനു പിന്നാലെ ടെഹ്റാനിൽ നിന്നും, ഒഴിപ്പിച്ച മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ഡൽഹിയിലെത്തി.
ഇറാനിൽ നിന്ന് കഴിഞ്ഞ ദിവസം അർമേനിയയിലേക്ക് മാറ്റിയ സംഘമാണ് അവിടെ നിന്നും ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്.
110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു പേരിട്ട ദൗത്യത്തിലെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. അര്‍മേനിയയിലെ യെരേവനില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്.
ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷം മേഖലയില്‍ ജനജീവിതം ദയനീയമാക്കിയതായി ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇറാനില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനില്‍. ടെഹ്‌റാനില്‍ നിന്നും അര്‍മേറിനയയില്‍ എത്തിയ വിദ്യാർഥികൾ ഉൾപ്പെട്ട സംഘം അവിടെ നിന്നും ഖത്തര്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയത്..
ഇറാനിലെ വ്യോമ പാത അടച്ചതോടെ വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ സാധ്യമായിരുന്നില്ല. ഇതോടെ റോഡ്മാര്‍ഗമാണ് ടെഹ്‌റാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അര്‍മേനിയയില്‍ എത്തിച്ചത്.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് അര്‍മീനിയ. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
First team from conflict-affected areas reaches Delhi,