അഹമ്മദാബാദ്: എയർ ഇന്ത്യ ഡ്രീം ലൈനർ ഇടിച്ചുകയറിയ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് അണ്ടർഗ്രാജ്വേറ്റ് വിദ്യാർഥികളും ഒരു പിജി റസിഡന്റ് വിദ്യാർഥിയുമാണ് മരിച്ചത്.
ഹോസ്റ്റൽ ക്യാന്റീനിൽ വിദ്യാർഥികൾ ഊണുകഴിക്കുന്ന സമയത്തായിരുന്നു അപകടം. ഭക്ഷണം അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും മേശമേൽ കാണാം.
മെസിന്റെ തകർന്ന ഭിത്തിക്ക് സമീപം ആളുകൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. വലിയ നാശനഷ്ടമാണ് മെഡിക്കൽ കോളേജ് മെസിൽ ഉണ്ടായത്. ഏറെ നേരമെടുത്താണ് ആ കെട്ടിടത്തിലെ തീ കെടുത്തിയത്. പഠന സമയം ആയതു കൊണ്ട് ആ ഹോസ്റ്റലിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.
അഹമ്മദാബാദിലെ ബി.ജെ. മെഡിക്കൽ കോളേജ്, ഗുജറാത്ത് സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഒരു സർക്കാർ സ്ഥാപനമാണ്. മികവിന്റെ ഒരു അക്കാദമിക് സ്ഥാപനമാണിത്.
ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ കോളേജും നിരവധി അംഗീകാരങ്ങളുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ കോളേജുകളിൽ ഒന്നാണിത്. എംബിബിഎസിൽ 250 വിദ്യാർത്ഥികളെയും ബിരുദാനന്തര കോഴ്‌സുകളിൽ 400 ൽ അധികം വിദ്യാർത്ഥികളെയും പഠിപ്പിക്കുന്ന സ്ഥാപനം. 100 ഏക്കറിലധികം വിസ്തൃതിയുള്ള വിവിധ ശാഖകളുള്ള ഈ കോളേജ് ഈ ഭാഗത്തെ ഏറ്റവും വലിയ കാമ്പസുകളിൽ ഒന്നാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.
അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തീഗോളമായി തകർന്നു വീഴുകയായിരുന്നു.
Five students died in BJ Medical
College hostel where Air India plane crashed