ആരു വാഴും ആരു വീഴും.. നിലമ്പൂരില്‍ പോരാട്ടം കനക്കുന്നു

ആരു വാഴും ആരു വീഴും.. നിലമ്പൂരില്‍ പോരാട്ടം കനക്കുന്നു

ലിന്‍സി ഫിലിപ്‌സ്

പിണറായിസത്തിനെതിരേ പോരാടുമെന്ന പ്രഖ്യാപനവുമായി പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച്  പുറത്തു വന്നതിനു പിന്നാലെ ഉണ്ടായ നാടകീയതകള്‍ക്കൊടുവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികള്‍. മുഖ്യമന്ത്രി  പിണറായിക്കെതിരേ തുടങ്ങിയ അന്‍വറിന്റെ പ്രചാരണം ഒടുവില്‍ പ്രതിപക്ഷ നേതാവ് സതീശനില്‍ എത്തി നിലക്കുകയാണ്. ഒന്‍പതു വര്‍ഷക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ച് കേരളാ നിയമസഭയില്‍ അംഗമായിരുന്ന അന്‍വറിന് ഇത് നിലനില്പിന്റെ പോരാട്ടം.
തുടര്‍ ഭരണത്തിന്റെ വിലയിരുത്തലാകുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടത്തിലൂടെ ഒരേ സമയം പ്രതിപക്ഷത്തിനും അന്‍വറിനും ശക്തമായ മറുപടി നല്കാനുള്ള അവസരമായി സര്‍ക്കാര്‍ കാണുന്ന ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം തുറന്നുകാട്ടാനുള്ള സുവര്‍ണാവസരമായി പ്രതിപക്ഷത്തിനു ലഭിച്ച ഉപതെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ ഇങ്ങനെ പല തരത്തില്‍  വ്യാഖ്യാനിക്കാം.

ദേശീയ പാത തകര്‍ച്ചയും മുഖ്യമന്ത്രിയുടെ ഓഫീസിനും മകള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളില്‍ അന്‍വര്‍ സൃഷ്ടിച്ച ആശങ്കകളായിരുന്നു ചര്‍ച്ചായിരുന്നതെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രചാരണ വിഷയങ്ങള്‍ മാറി മറിയുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ചു നടത്തി പരാമര്‍ശം യുഡിഎഫ് ഇപ്പോള്‍ സജീവ പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. പി.വി അന്‍വര്‍ ഫ്‌ളക്‌സുകള്‍ തയാറാക്കിയെങ്കിലും പ്രചാരണം അത്രകണ്ട് സജീവമാക്കിയിട്ടില്ല. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിതിന് അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നില്ല.


മുന്നണികള്‍ക്ക് അഭിമാന പ്രശ്‌നമായി മാറിയ ഉപതെരഞ്ഞെടുപ്പില്‍ പരാജയം ആലോചിക്കാനേ കഴിയാത്ത സ്ഥിതിയാണ് യുഡിഎഫിനും എല്‍ഡിഎഫിനും. അന്‍വറെന്ന രാഷ്ട്രീയക്കാരന്റെ ഭാവി എന്തെന്നു കൂടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കും.
തേക്കിന്റെ പേരില്‍ പ്രശസ്തമാണ് നിലമ്പൂര്‍. നിലമ്പൂര്‍ തേക്കെന്നാല്‍ വിശ്വസിച്ച് വാങ്ങാവുന്ന തടിയെന്നാണ് വ്യാഖ്യാനം. നിലമ്പൂര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ് ആര്യാടന്‍ മുഹമ്മദ്. മലബാറില്‍ കോണ്‍ഗ്രസിന്റെ അമരക്കാരനായി പതിറ്റാണ്ടുകളോളം തലയെടുപ്പോടെ നിന്ന ആര്യാടന്‍ മുഹമ്മദ് മത്സര രംഗത്തു നിന്നും പിന്‍മാറിയതോടെയാണ് നിലമ്പൂരില്‍ യുഡിഎഫിന് രണ്ടു വട്ടം തിരിച്ചടി നേരിട്ടത്. ആര്യാടന്റെ പുത്രന്‍ ആര്യാടന്‍ ഷൗക്കത്തിനേയും വി.വി പ്രകാശിനേയും പരാജയപ്പെടുത്തി രണ്ടു വട്ടവും ഇടതിന് വിജയം സമ്മാനിച്ചത് പഴയ കോണ്‍ഗ്രസുകാരന്‍ പി.വി അന്‍വറെന്നതും ശ്രദ്ധേയം. ആ അന്‍വര്‍ രാജി വെച്ച ഒഴില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആരു വാഴും ആരു വീഴുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍  ഇത്  മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീരിക്കുന്നത്.

നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1965ല്‍  സി പി എമ്മിലെ കെ. കുഞ്ഞാലിക്കായിരുന്നു വിജയം . ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയാണ് കുഞ്ഞാലി നിയമസഭയിലെത്തിയത്.1967 ല്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായി കുഞ്ഞാലി വീണ്ടും ആര്യാടനെ പരാജയപ്പെടുത്തി. കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് നടന്ന 1970 ലെ  ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം പി ഗംഗാധരന്‍ സി പി എമ്മിലെ അബൂബക്കറിനെ തോല്‍പ്പിച്ചു.

1980 ല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച  ആര്യാടന്‍ മുഹമ്മദ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അന്ന് സിപിഎമ്മിനാണ് പിന്തുണ നല്കിയത്. 82  -ല്‍ രാഷ്ട്രീയ ചിത്രം മാറി.  ഇടതു ബന്ധം വിട്ട് ആര്യാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്ഡഗ്രസിലേക്ക് തിരിച്ചെത്തി. എന്നാല്‍  കോണ്‍ഗ്രസ് നേതാവായിരുന്ന ടി കെ ഹംസ ഇടതുപക്ഷത്തേക്ക് വന്നു. സി പി എമ്മിന്റെ സ്വതന്ത്രനായി മത്സരിച്ച ഹംസ , ആര്യാടനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. നിലമ്പൂരിലെ 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അന്ന് ഹംസയ്ക്ക്  ലഭിച്ചത്.  1987 ല്‍ സംസ്ഥാന ഭരണം ഇടതുപക്ഷത്തിന് കിട്ടിയെങ്കിലും നിലമ്പൂര്‍ ആര്യാടന്‍ മുഹമ്മദിന് സ്വന്തമായി. ആര്യാടനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

 2011ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതു വരെ  ആര്യാടനിലൂടെ മണ്ഡലം കോണ്‍ഗ്രസും യുഡിഎഫും നിലനിര്‍ത്തി. ആര്യാടന്‍ മത്സര രംഗത്തു നിന്നും പിന്‍മാറുകയും മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സര രംഗത്തേയ്ക്ക് എത്തുകയും ചെയ്ത 2011-ല്‍ പക്ഷേ നിലമ്പൂര്‍ യുഡിഎഫിനെ കൈവിട്ടു. തുടര്‍ന്ന് കഴിഞ്ഞ തവണയും വിജയം ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിനായിരുന്നു. ഇത്തവണ ഉപ തെരഞ്ഞെടുപ്പില്‍ അത് തിരികെ പിടിക്കാനാണ് യുഡിഎഫ്  ശ്രമം. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ തന്നെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതു ശ്രമം.

നിലവില്‍ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം. ഇതില്‍  വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകള്‍ ലീഗിനും കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളാണ്. എടക്കര, ചുങ്കത്തറ, കരുളായി യു ഡി എഫിന് മുന്‍തൂക്കമുണ്ടെങ്കിലും അവിടെ എല്‍ ഡി എഫിനും സ്വാധീനമുണ്ട്. പോത്തുകല്‍ പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളാണ്. അമരമമ്പലം പഞ്ചായത്ത് സി പി എമ്മിന്റെ ശക്തി കേന്ദ്രവും.

യു ഡി എഫ്  100 സീറ്റ് സ്വന്തമാക്കി അധികാരത്തില്‍ വന്ന  2001 ല്‍ ആര്യാടന്‍ മുഹമ്മദിന് നിലമ്പൂരില്‍  21,080 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. 2006ല്‍ എല്‍ ഡി എഫ് തരംഗം വീശിയടിച്ചപ്പോള്‍ ആര്യാടന്‍ മുഹമ്മദിന് നിലമ്പൂരില്‍ 18,070 വോട്ട് ഭൂരിപക്ഷം ലഭിച്ചു.  എന്നാല്‍  2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം 5,498 വോട്ടുകളായി ചുരുങ്ങി. ഭരണകൂട വിരുദ്ധ വികാരം, ദേശീയ പാത തകര്‍ച്ച, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഇവയെല്ലാം    തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി ഏഴു മാസാം മാത്രം ബാക്കി നില്‌ക്കെ ഉള്ള ഈ ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാകുമെന്നുറപ്പ്.  മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന പ്രചാരണം ഇടതു പാളയം സജീവമാക്കിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെയും  പ്രതിപക്ഷ ഉപനേതാവിന്റെയും നേതൃത്വത്തിലാണ് യുഡിഎഫിന്റെ പ്രചാരണം കൊഴുക്കുന്നത്.

Share Email
LATEST
More Articles
Top