തലക്ക് മീതെ മിസൈലുകൾ പായുന്ന കാലത്ത് സാഹിത്യം ഒരു ആർഭാടം: വി ജെ ജെയിംസ്

തലക്ക് മീതെ മിസൈലുകൾ പായുന്ന കാലത്ത് സാഹിത്യം ഒരു ആർഭാടം: വി ജെ ജെയിംസ്
Share Email

അമ്പഴയ്ക്കാട്ട് ശങ്കരൻ

നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കുമ്പോൾ, മിസൈലുകൾ തലയ്ക്ക് മീതെ പായുന്ന, മനുഷ്യനെന്ന നിലയിൽ അവന്റെ സ്വത്വം എവിടെയാണ് ചവിട്ടിനിൽക്കേണ്ടത് എന്ന് തീർച്ചയില്ലാത്ത, സാഹിത്യം ഒരു ആർഭാടമാണെന്ന് തോന്നിയേക്കാവുന്ന, യുദ്ധങ്ങളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഏറ്റവും പ്രധാനമായ ജീവൻ, പിന്നെ പ്രധാനമായ ഭക്ഷണം, സുരക്ഷ എന്നിവ നിലനിൽക്കുമോ എന്ന് ശങ്കിച്ചു നിലനിൽക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സംസാരിച്ചുനിൽക്കാൻ കഴിയുന്നത് ഒരു സൗഭാഗ്യമാണ്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക – ലാനയുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന പരമ്പരയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീ വി ജെ ജെയിംസ്.

എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്റെ സ്വാഭാവിക ഗുണംകൊണ്ട്, കാലാനുസൃതമായി ഒരു തുള്ളി മഴ പെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്നിറങ്ങി അതിനെ തൊട്ടു പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലെയാണ് അത് സംഭവിക്കുന്നത്. എല്ലാ എഴുത്തുകാരുടെയും ഉള്ളിൽ അങ്ങനെ ഒരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലെയാണ് തന്റെ രചനാ അനുഭവമെന്ന് ജെയിംസ് പറഞ്ഞു. തുടർന്ന് അമേരിക്കൻ-കനേഡിയൻ എഴുത്തുകാരിയായ നിർമ്മലയുടെ “കരയിലെ മീനുകൾ” എന്ന പുസ്തകത്തെ അനുവാചകർക്ക് അദ്ദേഹം പരിചയപ്പെടുത്തി.

എഴുത്തിന്റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമ്മല

എഴുത്തിൽ കഥയേക്കാൾ പ്രാധാന്യം ഭാഷയ്ക്കാണ് എന്ന് കരുതുന്ന ഒരാളാണ് താനെന്ന് “കരയിലെ മീനുകൾ” എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ശ്രീമതി നിർമ്മല തന്റെ പുസ്തകത്തിന്റെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു. ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ് ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. “കരയിലെ മീനുകൾ” 6 പ്രാവശ്യം എഡിറ്റ് ചെയ്തു. അഡിക്ഷൻ ഒരു തിരഞ്ഞെടുപ്പ് (choice) ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് രോഗമാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു. “കരയിലെ മീനുകളിലെ” ഉള്ളറകൾ ചർച്ചകൾ ചെയ്തുകൊണ്ട് നിർമ്മല വ്യക്തമാക്കി.

ലാന പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു. ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

പ്രോഗ്രാമിന്റെ വീഡിയോ ലിങ്ക്: https://lanalit.org/video-gallery

In an era when missiles fly overhead, literature is a luxury

Share Email
Top