അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: രാജ്യം തലകുനിച്ച ആ കറുത്ത ദിനങ്ങൾ ആവർത്തികാതിരിക്കട്ടെ

അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: രാജ്യം തലകുനിച്ച ആ കറുത്ത ദിനങ്ങൾ ആവർത്തികാതിരിക്കട്ടെ

1975 ജൂൺ 25 – ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത രാത്രിയായിരുന്നു അത്.  അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാത്രി. 

 ആ അർധരാത്രി മുതൽ ജനാധിപത്യം അപമാനിതമായ 21 മാസങ്ങളുടെ ഭയാനകമായ ഓർമകൾക്ക്  50 വർഷം തികയുന്ന ദിനമാണ് ഇന്ന്. ഇന്ത്യ ഒരിക്കലും മറക്കാൻ പാടില്ലാത്തതും ഇനിയും ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമായ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ, എല്ലാത്തരും സ്വാതന്ത്ര്യങ്ങൾക്കു മേലും വീണ കൂച്ചുവിലങ്ങുകളുടെ നടുക്കുന്ന ഓർമ്മപ്പെടുത്തലുകളുടെ ദിനം.   പിന്നീട്  ഇന്ത്യ കണ്ടത് മികച്ച ഭരണാധികാരിയെന്നു പുകൾപെറ്റ ഇന്ദിരാഗാന്ധിയുടെ പെരുമയ്ക്കുമേല്‍ സ്വേച്ഛാധിപത്യത്തിന്റെ നിഴല്‍ വീണ കറുത്ത ദിനങ്ങളാണ് .  

1971 – ലെ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു ശേഷം ഇന്ദിരാ ഗാന്ധിക്ക് പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തെ നേരിടേണ്ടിവന്നിരുന്നു. ബിഹാറിലെ വിദ്യാർത്ഥി സമരത്തിൻ്റെ നേതൃത്വം വഹിക്കാൻ പ്രമുഖ ഗാന്ധിയനും മുൻ സോഷ്യലിസ്റ്റും ക്വിറ്റ് ഇ ന്ത്യാ സമരകാലത്തെ നായകരിലൊരാളുമായ ജയപ്രകാശ് നാരായൺ മുന്നോട്ട് വന്നു. ആ സമരം രാജ്യമാകെ പടർന്നു. ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ ജയപ്രകാശ് നാരായൻ്റെ നേതൃത്വത്തലുള്ള  സമരം ശക്തിപ്പെട്ടു.

ജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന അതിശക്തമായ പ്രക്ഷോഭം കണ്ട് ഇന്ദിര ഭയന്നു. അവരുടെ ഉള്ളിലെ ഏകാധിപതി പുറത്തുചാടിയത് അന്നു രാത്രിയായിരുന്നു. അധികാരം നഷ്ടപ്പെടുമോ എന്നു പേടിച്ചിരുന്ന ഇന്ദിരയെ ഉപദേശിച്ചത്  ഇളയ മകൻ സഞ്ജയ് ഗാന്ധിയും ഇന്ദിരയുടെ അടുത്ത ഉപദേശകനും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധാർഥ് ശങ്കർ റേയുമായിരുന്നു. അവരുടെ സ്വാധീനത്തിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു തീരുമാനമെടുത്തത് എന്നാണ് ചരിത്രം.  

ജനാധിപത്യപരമായ കീഴ്വഴക്കങ്ങളും സംവാദാത്മകവും ശാസ്ത്രീയവുമായ കാഴ്ചപ്പാടും സമതയും  പുലർത്തിയിരുന്ന, പൌരസ്വാതന്ത്ര്യത്തെ അങ്ങേയറ്റം വിലമതിച്ചിരുന്ന,  നാനത്തിൽ ഏതക്വം എന്ന മഹത്തായ ആശയത്തിലൂടെ ഇന്ത്യയെ ലോകത്തിനു മുന്നിൽ ഒരു വിസ്മയമായി അവതരിപ്പിച്ച ജവഹർലാൽ നെഹ്റുവിൻ്റെ മകൾ  ഒരു തികഞ്ഞ ഏകധിപാതിയായിമാറിയത് ചരിത്രത്തിലെ വലിയ ദുര്യോഗം തന്നെയാണ്. 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇരുണ്ടകാലം എന്നറിയപ്പെട്ട ഈ കാലയളവില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. മൊറാര്‍ജി ദേശായി, രാജ് നാരായണ്‍, വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ള ദേശീയനേതാക്കളെ കരുതല്‍തടങ്കലിലാക്കി. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുമെന്ന ഭരണഘടനാവ്യവസ്ഥയുടെ പിന്‍ബലത്തില്‍ അന്യായത്തടങ്കലില്‍പ്പെട്ടവരുടെ മോചനം സാധ്യമാക്കുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ മരവിപ്പിക്കപ്പെട്ടു. നീതിപീഠങ്ങള്‍ സമ്മര്‍ദത്തിലായി, ഭരണകൂടവിമര്‍ശനങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ടു. 


അടിയന്തരാവസ്ഥയുടെ ഭീതിതമായ മുഖം ജനമധ്യത്തില്‍ പ്രകടമായത് സഞ്ജയ് ഗാന്ധിയിലൂടെയാണ്. നഗര സൗന്ദര്യവത്കരണത്തിന്റെ പേരില്‍ ഡൽഹിയിലെ ചേരികള്‍  ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തതും നിര്‍ബന്ധിത വന്ധ്യംകരണവും മറ്റും നടപ്പാക്കിയതും ജനത്തെ ദുരിതക്കയത്തിലാഴ്ത്തി. ഒരു എം പി പോലുമല്ലാതിരുന്ന സഞ്ജയ് ഗാന്ധി കൂട്ടാളികളുമൊത്ത് വരേണ്യവര്‍ഗത്തിനു വേണ്ടി  ഭരണം കയ്യാളുകയാണെന്ന ബോധം ജനത്തിനുണ്ടായി. 

ഭരണഘടന വന്‍വെല്ലുവിളികള്‍ നേരിട്ടതും ഇക്കാലത്തുതന്നെ. ലോക്സഭയുടെ കാലാവധി തീര്‍ന്ന് 1976ല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു പകരം 42-ാം ഭേദഗതിയിലൂടെ കാലാവധി നീട്ടിയതും മൗലികാവകാശങ്ങള്‍ക്കുമേല്‍ നിര്‍ ദേശകതത്വങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയതും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളുടെ സാധുത പരിശോധിക്കാനുള്ള കോടതികളുടെ അധികാരം വെട്ടിക്കുറച്ചതും മറ്റുമായിരുന്നു അതിൽ ഏറ്റവും കടുത്തത്.

ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം നിലനിര്‍ത്തേണ്ട ആവശ്യകത രാജ്യം തിരിച്ചറിഞ്ഞത് ഈ അനുഭവത്താലാണ്. പൗരാവകാശങ്ങളില്‍ ഭരണകൂടം പിടിമുറുക്കാനുള്ള സാധ്യതയെപ്പറ്റിയും അതിന് നിയമത്തിലുള്ള പഴുതുകളെക്കുറിച്ചും സമൂഹം ജാഗരൂകരായി.

ഈ 50  വർഷങ്ങൾക്ക് ഇപ്പുറം,  അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ജനങ്ങളെ തങ്ങൾ പറയുന്നത് അനുസരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഭരണകൂടങ്ങൾ അവരുടെ ശക്തി വ്യാപിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ അതിന്റെ ലിറ്റ്മസ് ടെസ്റ്റുകൾ പലതവണ നടന്നു. ജനം ഭരണാധികാരികളെ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ അനുസരിക്കുന്ന കാഴ്ചയാണ് എവിടെയും. 
അടിയന്തരാവസ്ഥയുടെ ഈ അമ്പതാം വാര്‍ഷികം നമ്മെ ഓർമിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്., കേന്ദ്രീകൃതമായ അധികാരത്തെ ഭയക്കണമെന്നും ജനാധികാരം ശക്തിപ്പെടണമെന്നുമുള്ള രാഷ്ട്രീയതത്ത്വമാണ്  അത്. ഇന്നു നമ്മൾ അപമാനത്തോടെ ഓർക്കുന്ന ആ കറത്ത ദിനങ്ങൾ ഇനി ഈ രാജ്യത്ത് ആവർത്തിക്കാതിരിക്കട്ടെ. 

India remembers 50 years of the Emergency

Share Email
Top