ലൊസാഞ്ചലസ് : അമേരിക്കൻ ആരോഗ്യ സംരക്ഷണ രംഗത്തെ ഭീമൻ തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജനായ ഡോ. ടോൺമോയ് ശർമ്മയെ (Dr Tonmoy Sharma) ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. 149 മില്യൻ ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇൻഷുറൻസ് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ‘സോവറിൻ ഹെൽത്ത് ഗ്രൂപ്പ്’ എന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്ന ശർമ്മയെ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.
ലഹരിക്കും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും ചികിത്സ നൽകുന്ന കേന്ദ്രങ്ങളുടെ മറവിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് അരങ്ങേറിയത്. ശർമ്മയുടെ തട്ടിപ്പിന്റെ രീതി അതിസൂക്ഷ്മമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ കണ്ടെത്തി, അവർ അറിയാതെ അവരുടെ പേരിൽ ഉയർന്ന കവറേജുള്ള ഇൻഷുറൻസ് പോളിസികൾ എടുക്കുകയായിരുന്നു ആദ്യപടി. ഇതിനായി രോഗികളുടെ വ്യക്തിഗത വിവരങ്ങളിൽ കൃത്രിമം കാണിച്ചു.
തുടർന്ന്, ഈ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച്, ആവശ്യമില്ലാത്ത ആയിരക്കണക്കിന് ലാബ് പരിശോധനകൾക്ക് വിധേയരാക്കി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തു. കൂടാതെ, തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിക്കുന്ന ഏജന്റുമാർക്ക് നിയമവിരുദ്ധമായി കൈക്കൂലി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
2017ൽ ഫെഡറൽ ഏജന്റുമാർ ശർമ്മയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്. നിയമനടപടികൾ ശക്തമായതോടെ 2018ൽ കമ്പനി പ്രവർത്തനം നിർത്തി. ഇതിനുമുൻപ് ബ്രിട്ടനിലും ധാർമ്മിക പ്രശ്‌നങ്ങളുടെ പേരിൽ ശർമ്മയുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, കൈക്കൂലി നൽകൽ തുടങ്ങി എട്ട് ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ശർമ്മയ്ക്ക് ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടി വരും.
(റിപ്പോർട്ട് : ജയിംസ് വർഗീസ്)
Indian-origin pharma tycoon arrested in US for healthcare fraud