ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ മാപ്പ് ചോദിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ മാപ്പ് ചോദിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
Share Email

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന് ശേഷം ഇന്നലെ നടന്ന ആഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ഉപമുഖ്യമന്ത്രി രംഗത്ത് എത്തിയത്.

”ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നില്ല. സംഭവത്തില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം…” ശിവകുമാര്‍ പറഞ്ഞു. സംഭവത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

35,000 പേര്‍ക്കുള്ള സ്റ്റേഡിയത്തില്‍ 3 ലക്ഷത്തിലധികം ആളുകള്‍ കയറിയാതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്ന് നടക്കാന്‍ ഇരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികള്‍ അടക്കം മാറ്റിവച്ചതായും ഡികെ ശിവകുമാര്‍ പറഞ്ഞു. പരിസ്ഥിതി ആഘോഷങ്ങളുള്‍പ്പടെ നിരവധി പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭ യോഗം നടക്കും.

അതേസമയം മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിചച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എട്ട് വര്‍ഷത്തിനു ശേഷമാണ് ഐപിഎല്‍ കിരീടം ആര്‍സിബി നേടുന്നത്. തുടര്‍ന്നുണ്ടായ ആഘോഷ പരിപാടിയിലാണ് വന്‍ ദുരന്തമുണ്ടായത്. പ്രതീക്ഷിക്കാത്ത സംഭവമാണെന്നും അതില്‍ അതിയായ ദുഖമുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിശയത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ipl cricket mishap at chinnaswami stadium

Share Email
LATEST
Top