നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പ് ഗോദയിറങ്ങിയ നേതാക്കളുടെ പെട്ടി വിശേഷങ്ങള്‍

നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പ് ഗോദയിറങ്ങിയ നേതാക്കളുടെ പെട്ടി വിശേഷങ്ങള്‍

സുനില്‍ വല്ലാത്തറ, ഫ്‌ളോറിഡ

നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ മൂന്നു മുന്നണികളുടെയും സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും നിലമ്പുരില്‍ ക്യാമ്പ് ചെയ്യുവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നിലമ്പുര്‍ മണ്ഡലത്തിന്റെ പുറത്തുനിന്നും വന്നിരിക്കുന്ന നേതാക്കള്‍ എല്ലാം പെട്ടിയുമായാണ് വന്നിരിക്കുന്നത്. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമായി ഒന്നില്‍ കൂടുതല്‍ പെട്ടികളുമായി നിലമ്പുര്‍ കീഴടക്കാന്‍ വന്നിരിക്കുന്ന നേതാക്കള്‍ ആണ് ഏറെയും.

കോണ്‍ഗ്രസിനു വേണ്ടി കാലേ കൂട്ടി ഇലക്ഷന്‍ പ്രഖ്യാപിച്ച ഉടന്‍ സ്ഥലത്തെത്തിയ രണ്ടു പേര്‍ കെ മുരളീധരനും ചാണ്ടി ഉമ്മനും ആണ് ഇവര്‍ രണ്ടു പേരും ആദ്യമേ ഓടിവരുവാന്‍ കാരണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വൈകി വന്നു തല കാണിച്ചിട്ട് പോയി എന്ന പേരുദോഷം ഇരുവര്‍ക്കും ഉള്ളതുകൊണ്ടാണ്. നിലമ്പുരും അഭ്യാസം എടുത്താല്‍ പണി പാപ്പനംകോട് ആയിരിക്കുമെന്ന് ഇരുവര്‍ക്കും ഹൈക്കമാണ്ടില്‍ നിന്നും താക്കീത് ഉണ്ട്.

മുരളി വന്നത് പണ്ടു എണ്‍പത്തി ഒന്‍പതില്‍ ആദ്യമായി കോഴിക്കോട് ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ വാങ്ങിയ കറുത്ത പെട്ടിയുമായാണ്. കോഴിക്കോട് രണ്ടു തവണ ജയിച്ചു പിന്നീട് വീരേന്ദ്രകുമാറിനോട് തോറ്റു വി വി രാഘവനോട് മത്സരിക്കുവാന്‍ ആദ്യമായി തൃശ്ശൂരില്‍ പോയതും ഇതേ പെട്ടിയുമായാണ്.

പിന്നീട് മന്ത്രിയായി ഇരുന്നു കൊണ്ടു വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതും ഡി ഐ സി രൂപീകരിച്ഛ് വയനാട് മത്സരിക്കാന്‍ പോയതും തിരിച്ചു കോണ്‍ഗ്രസില്‍ എത്തി വട്ടിയൂര്‍ക്കാവില്‍ രണ്ടു തവണ മത്സരിക്കാന്‍ പോയതും വടകരയില്‍ പോയതും ഇടയ്ക്കു നേമത്തു കുമ്മനത്തെ തോല്പിക്കാന്‍ പോയതും ഏറ്റവും ഒടുവില്‍ പ്രതാപന്‍ കാലുവാരി സുരേഷ് ഗോപിയോട് തോല്‍ക്കാന്‍ തൃശ്ശൂരു പോയതും ഈ കറുത്ത പെട്ടിയുമായി തന്നെയാണ്.

ചാണ്ടി നിലമ്പുരില്‍ എത്തിയിരിക്കുന്നത് രണ്ടു ചുവന്ന പെട്ടിയുമായാണ്. ഒരു പെട്ടി ഭാരത് ജോടോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം മത്സരിച്ചു ഓടുവാന്‍ പോയപ്പോള്‍ മേടിച്ചതാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വീട് മണ്ഡലത്തില്‍ തന്നെ ആയതുകൊണ്ട് പ്രത്യേകിച്ച് പെട്ടി വാങ്ങേണ്ട കാര്യം ഉണ്ടായില്ല. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കു വേണ്ടി ഓടി വോട്ടു പിടിക്കുവാന്‍ പോയപ്പോള്‍ ഈ ഒരു ചുവന്ന പെട്ടി മാത്രമാണ് കൊണ്ടുപോയത്

ചാണ്ടിച്ചന്‍ നിലമ്പുരിലേക്ക് പോന്നപ്പോള്‍ ഒരു ചുവന്ന പെട്ടി കൂടി വാങ്ങി കാരണം പാലക്കാട് ചാര്‍ജ് കൊടുത്തില്ല എന്നു പറഞ്ഞുകൊണ്ട് വാവിട്ടു കരച്ചില്‍ ആയിരുന്നത് കൊണ്ടു ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടു എടക്കര പഞ്ചായത്തിന്റെ മുഴുവന്‍ ചാര്‍ജും കൊടുത്തു പോരാത്തതിന് പഞ്ചായത്തിലെ രണ്ടായിരം വീട്ടിലും ഓടി കയറിക്കൊള്ളണം എന്ന മുന്നറിയിപ്പും കൊടുത്തു. കോണ്‍ഗ്രസിനു വേണ്ടി നേരത്തെ നിലമ്പുരില്‍ എത്തിയ നേതാക്കളില്‍ ബെന്നി ബെഹ്നാന്‍ എം പി യും ഉണ്ട്.

പണ്ടു എണ്‍പതുകളില്‍ പിറവത്തു നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ വാങ്ങിയ പെട്ടിയുമായായിരുന്നു പിന്നീട് ഉമ്മന്‍ചാണ്ടിയുടെ വലംകൈ ആയിരുന്നതുകൊണ്ട് തിരുവനന്തപുരതേയ്ക്കുള്ള സ്ഥിരം ട്രെയിന്‍ യാത്ര. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചിരുന്നത് കൊണ്ട് ക്ലിഫ് ഹൗസിലും പുതുപ്പള്ളി വീട്ടിലും തമ്പടിച്ചിരുന്നതും ഇതേ പെട്ടിയും ആയിട്ടായിരുന്നു.

ഇതിനിടയില്‍ തൃക്കാക്കരയില്‍ നിയമസഭയില്‍ മത്സരിക്കുവാന്‍ പോയപ്പോഴും ഈ പെട്ടി കൈവശം ഉണ്ടായിരുന്നു. പക്ഷേ കുറച്ചു കാലം യൂ ഡി എഫ് കണ്‍വീനര്‍ ആയിരുന്ന കാലത്ത് കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യൂ ഡി എഫ് ല്‍ നിന്നും പുറത്താക്കിയപ്പോള്‍ പിറവത്തു നിന്നും വാങ്ങിയ ആ പഴയ പെട്ടി കൂടി ബെന്നി ജോസ് കെ മാണിക്ക് കൊടുത്തു വിട്ടു. എന്തായാലും ബെന്നി ഇപ്പോള്‍ നിലമ്പുരില്‍ എത്തിയിരിക്കുന്നത് പുതിയൊരു പെട്ടിയുമായാണ.്

നിലമ്പുരില്‍ നിന്നും അധികം അകലെ അല്ല വീടെങ്കിലും നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബും രണ്ടു പെട്ടിയുമായാണ് നിലമ്പുരില്‍ തമ്പടിച്ചിരിക്കുന്നത്. ദീര്‍ഘനാള്‍ മന്ത്രിയും എം എല്‍ എ യും ആയിരുന്നപ്പോള്‍ പല പെട്ടികളും ഇടയ്ക്കിടെ വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും കേന്ദ്ര മന്ത്രി സ്ഥാനം മോഹിച്ചു എം പി യായി മത്സരിച്ചു ജയിച്ചു ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ബി ജെ പി ഗവണ്മെന്റ് അധികാരത്തില്‍ വന്നതുകൊണ്ട് മന്ത്രിയാകാന്‍ പറ്റാതെ തിരികെ നാട്ടിലേയ്ക്കു പോരുവാന്‍ നേരത്തു ഡല്‍ഹിയില്‍ നിന്നും വാങ്ങിയ വലിയ പഴക്കമില്ലാത്ത പെട്ടികളുമായാണ് കുഞ്ഞാപ്പയുടെ വരവ്.

സി പി എം സ്ഥാനാര്‍ഥി സ്വരാജിന് വേണ്ടി ആദ്യം നിലമ്പുരെത്തിയത് കെ കെ ഷൈലജ ടീച്ചര്‍ ആണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി ശരിക്ക് ഷൈന്‍ ചെയ്തു വിലസിയ ടീച്ചര്‍ക്ക് അന്ന് പെട്ടി കാശ് കൊടുത്തു വാങ്ങേണ്ടി വന്നിട്ടില്ല.

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വരെ കടത്തി വെട്ടി മട്ടന്നൂരില്‍ നിന്നും അറുപതിനായിരത്തില്‍ അധികം വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു വീണ്ടും മന്ത്രിയാകാന്‍ കണ്ണൂരില്‍ നിന്നും വാങ്ങിയ പെട്ടിയുമായി തിരുവനന്തപുരത്തു കിട്ടിയ വണ്ടിയില്‍ പാഞെത്തിയ ടീച്ചറോടു പിണറായി പറഞ്ഞു ആ കൊണ്ടുവന്ന പെട്ടി വീണ ജോര്‍ജിനു കൊടുത്തിട്ടു സ്ഥലം കാലിയാക്കിക്കോളാന്‍.

ആ പെട്ടി പോയെങ്കിലും ടീച്ചര്‍ വിട്ടു കൊടുത്തില്ല കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുവാന്‍ പോയപ്പോള്‍ ബലിയാട് ആകേണ്ടി വന്നെങ്കിലും ഡല്‍ഹിയില്‍ കൂടി കറങ്ങി നടക്കുവാന്‍ വേണ്ടി ഒരു മോഡേണ്‍ പെട്ടി വാങ്ങിയിരുന്നു. ഡല്‍ഹി യാത്ര നടക്കാതെ വന്നതുകൊണ്ട് ആ പെട്ടിയുമായാണ് ടീച്ചര്‍ നിലമ്പുരില്‍ കാലേ കൂട്ടി എത്തിയിരിക്കുന്നത്.

ബി ജെ പി സ്ഥാനാര്‍ഥിയ്ക്കു വേണ്ടി പ്രചരണം നടത്തുവാന്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ആഴ്ചകള്‍ക്ക് മുന്‍പേ നിലമ്പുരിലേക്ക് പറഞ്ഞയച്ച പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആണ് തന്റെ പഴയ ട്രെങ്കു പെട്ടിയുമായി കളത്തില്‍ എത്തിയിരിക്കുന്നത്.

എണ്‍പത്തിരണ്ടില്‍ ആദ്യമായി പൂഞ്ഞാറില്‍ നിന്നും മത്സരിച്ചു ജയിച്ചപ്പോള്‍ തിരുവനന്തപുരത്തു എം എല്‍ എ ഹോസ്റ്റലില്‍ താമസിക്കുവാന്‍ പോകുവാന്‍ വേണ്ടി പാലായിലെ ചെറുപുഷ്പം സ്റ്റോറില്‍ നിന്നും അന്നൊരു പെട്ടി വാങ്ങിയിരുന്നു. ഏതാണ്ട് മുപ്പത്തിരണ്ടു വര്‍ഷം എം എല്‍ എ ആയിരുന്ന കാലത്ത് പൂഞ്ഞാറില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രാന്‌സ്‌പോര്ട്ട് ബസിലും പിന്നീട് കാറിലും ആയുള്ള യാത്ര ഈ പെട്ടിയും ആയിട്ടായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി എം എല്‍ എ പണി നഷ്ടപ്പെട്ടതുകൊണ്ട് പി സി യുടെ പെട്ടി വെറുതെ പൂഞ്ഞാറിലെ വീട്ടില്‍ ഇരുന്നു തുരുമ്പ് എടുത്തിരുന്നു. ഏതായാലും നിലമ്പുരില്‍ വരുവാന്‍ പുതിയ പെട്ടി വാങ്ങാനൊന്നും പി സി മെനക്കെട്ടില്ല. നന്നായി എണ്ണയിട്ട് തുടച്ചു മിനുക്കിയാണ് കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നിലമ്പുരില്‍ യൂ ഡി ഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റ ഇലക്ഷന്‍ പ്രചരണത്തിനായി കുറച്ചു ദിവസങ്ങളായി പ്രവര്‍ത്തിക്കുന്ന വടകര എം പി യും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരകനുമായ ഷാഫി പറമ്പില്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചത് വിവാദം ആയത്.

എന്തായാലും ഷാഫിയുടെ യും കാറില്‍ നിന്നും പോലീസ് വളരെ തന്ത്രപൂര്‍വ്വം വല വീശി കണ്ടെടുത്തത് കുറച്ചു പെട്ടികള്‍ ആയിരുന്നു. പക്ഷേ മുഖ്യമന്ത്രി മുന്‍പ് ആരോപിച്ചത് പോലെ നിലമ്പുര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയില്‍ സ്വര്‍ണ്ണം നിറച്ച പെട്ടികള്‍ കടത്തുന്നുണ്ട് എന്നു പറഞ്ഞ പോലെ ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. തീവ്രമായ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ നിന്നും ഒടുവില്‍ കണ്ടെത്തിയത് ഷാഫിയുടെ കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രം ആയിരുന്നു.

Nilambur by election and baggage stories

Share Email
Top