രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ റിമാന്‍ഡില്‍: പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ റിമാന്‍ഡില്‍: പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

കാസര്‍ഗോഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ ഫെയ്‌സ് ബുക്കില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 24 മണിക്കൂറില്‍ അധികം സമയം ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍ ഇരുന്നാല്‍ സര്‍വീസ്ചട്ടമനുസരിച്ച് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സാധ്യതയേറെയാണ്. ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

എന്‍എസ്എസ് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന്‍ കരിച്ചേരിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ രഞ്ജിതയെ അപമാനിച്ചത്.

ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമന്റുകളായി ഇടുകയായിരുന്നു. കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഗം കൂടിയായ പവിത്രന്‍ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.

അധിക്ഷേപ പോസ്റ്റുസംബന്ധിച്ച് ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച പവിത്രന്‍ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയില്‍ പവിത്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും കലക്ടറുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ വിശദീകരിച്ചിരുന്നു.

Pavithran may be dismissed from service for posting an obscene comment on social media about nurse Ranjitha

Share Email
LATEST
Top