തിരുവനന്തപുരം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമി, പിഡിപി തുടങ്ങിയ കക്ഷികളുടെ പിന്തുണയെ ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷം. ജമാഅത്ത് ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇടതുപക്ഷം രംഗത്തെത്തി . ഇതിനു പിന്നാലെ പിഡിപി – എൽഡിഎഫ് ബാന്ധവം ചൂണ്ടി വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയ പോർമുഖം തുറന്നത്. ഇതിനിടെ ഇരുമുന്നണികൾക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി
ജമാഅത്ത് ഇസ്ലാമി പിന്തുണ എല്‍.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫിന് പാടില്ലെന്നത് എവിടുത്തെ പരിപാടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ പരിഭവമില്ല. ജമാഅത്ത് ഇസ്ലാമി പിന്തുണ ആശാവഹവും ആവേശകരവുമെന്ന് പറഞ്ഞ സി.പി.എം ഓന്തിനെ പോലെ നിറം മാറി വര്‍ഗീയവിരുദ്ധത പറയുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും; പിണറായിസം പോലെ സതീശനിസമില്ല, ഉള്ളത് യുഡിഎഫിസമാണെന്നും സതീശൻ പറഞ്ഞു.
വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണ്. പി ഡി പി പിന്തുണയെക്കുറിച്ചുളള ചോദ്യത്തിന്പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ എന്നും രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം
പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് സി പി എം നേതാവ് എളമരം കരീം ചോദിച്ചു.
പാലക്കാട്ടെ നീലപ്പെട്ടി പോലെ നിലമ്പൂരിലെ പന്നിക്കെണിയെയും മാറ്റാന്‍ ശ്രമിച്ച എം.വി ഗോവിന്ദന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. പിണറായിയുടെ ദുര്‍ഭരണവും ബി.ജെ.പി- സി.പി.എം ബാന്ധവവും വികസനമുരടിപ്പും നിലമ്പൂർ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും സതീശൻ വ്യക്തമാക്കി.
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ യു.ഡി.എഫ് ഗൂഡാലോചന ആരോപിച്ച വനംമന്ത്രി ആ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഗൂഡാലോചനാവാദം പിന്‍വലിച്ച് നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി.വർഗീയ, മത ഭീകര ശക്തികളുടെ പിന്തുണയിൽ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം കാര്യം വന്നപ്പോൾ മത ഭീകര സംഘടനയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചുവെന്നും വെൽഫെയർ പാർട്ടിയുടെ പിന്തുണ പരാമർശിച്ച് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി nilambur byelection.